Editorial
പി എം ശ്രീ പദ്ധതി: ഇറക്കാനും തുപ്പാനും വയ്യാതെ കേരളം
പി എം ശ്രീ പദ്ധതി വഴി വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നതോടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും വിദ്യാഭ്യാസ നയങ്ങള്‍ രൂപവത്കരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന ആശങ്കയുണ്ട്. വിദ്യാലയങ്ങളെ വിവിധ തട്ടുകളാക്കുന്ന അവസ്ഥയും സൃഷ്ടിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച ഫലവത്തായില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 1,500.27 കോടി ആവശ്യപ്പെട്ടാണ് ശിവന്‍കുട്ടി ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ടത്. എന്നാല്‍ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെക്കാതെ സംസ്ഥാനത്തിന്റെ വിഹിതം നല്‍കില്ലെന്ന പിടിവാശിയിലാണ് ധര്‍മേന്ദ്ര പ്രധാന്‍. അതേസമയം സമഗ്ര ശിക്ഷാ അഭിയാന്‍ വഴി കേരളത്തിനു ലഭിക്കേണ്ട തുകയാണിതെന്നും പി എം ശ്രീ പദ്ധതിയുടെ പേരില്‍ തുക നിഷേധിക്കുന്നത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഏഴാം വകുപ്പിന്റെ ലംഘനമാണെന്നുമാണ് കേരളത്തിന്റെ നിലപാട്.
2022ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14,500 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പി എം ശ്രീ പദ്ധതി (പ്രധാനമന്ത്രി സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ) പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ലാബ്, ലൈബ്രറി, വിദ്യാര്‍ഥികള്‍ക്ക് കലാ കായിക രംഗത്ത് മികച്ച പരിശീലനം എന്നിവയാണ് പദ്ധതി വഴി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ ദേശീയ വിദ്യാഭ്യാസ നയവും വര്‍ഗീയവത്കരണവും അടിച്ചേല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള ഒളിയജന്‍ഡകളുണ്ട് പദ്ധതിക്ക് പിന്നിലെന്ന സന്ദേഹത്തെ തുടര്‍ന്ന് തുടക്കം മുതലേ ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാറുകള്‍ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളാണ് പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആദ്യമായി രംഗത്ത് വന്നത്. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. രാജ്യത്ത് പത്ത് ലക്ഷത്തോളം പൊതുവിദ്യാലയങ്ങളുണ്ടെന്നിരിക്കെ 14,500 വിദ്യാലയങ്ങളില്‍ മാത്രം വികസനം നടപ്പാക്കിയത് കൊണ്ടായില്ല. എല്ലാ പൊതുവിദ്യാലയങ്ങളെയും മികച്ച നിലവാരത്തിലെത്തിക്കാനുള്ള ശ്രമവും പദ്ധതിയുമാണ് രാജ്യത്തിനു വേണ്ടതെന്നായിരുന്നു കത്തില്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.
പി എം ശ്രീ പദ്ധതി വഴി വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നതോടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും വിദ്യാഭ്യാസ നയങ്ങള്‍ രൂപവത്കരിക്കാനുള്ള അവകാശവും പരിമിതപ്പെടുമെന്ന ആശങ്കയുണ്ട്. പാഠ്യ പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കൈകളിലാകും. വിദ്യാലയങ്ങളെ വിവിധ തട്ടുകളാക്കുന്ന അവസ്ഥയും സൃഷ്ടിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഥവാ സാധാരണ സ്‌കൂളുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വരേണ്യ വിദ്യാലയങ്ങളെയാകും പി എം ശ്രീ പദ്ധതി സൃഷ്ടിക്കുന്നത്. അതോടെ സാധാരണ സ്‌കൂളുകള്‍ നിരാശ്രയത്വവും കൂടുതല്‍ ദരിദ്രാവസ്ഥയും അനുഭവിക്കുന്ന അവസ്ഥ സംജാതമായേക്കും. മാത്രമല്ല, പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പി എം ശ്രീ എംബ്ലവും പ്രദര്‍ശിപ്പിക്കുകയും വേണം.
അതേസമയം, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂനിഫോം, പാഠപുസ്തകം, സ്‌കൂള്‍ ലൈബ്രറി ഗ്രാന്റ്, ഭിന്നശേഷിക്കാര്‍ക്കുള്ള ഗ്രാന്റ്, സ്‌പോര്‍ട്‌സ് ഗ്രാന്റ്, വിദ്യാര്‍ഥിനികള്‍ക്കുള്ള സ്റ്റൈപെൻഡ,് അധ്യാപക ഗ്രാന്റ് തുടങ്ങി ഒട്ടേറെ പദ്ധതികളെ ഇത് ബാധിക്കുകയും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യും. കേരളത്തിനു പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ഒപ്പ് വെക്കാത്തത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പദ്ധതി അംഗീകരിക്കാമെന്നായിരുന്നു നേരത്തേ സി പി എമ്മിന്റെയും വിശിഷ്യാ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെയും നിലപാട്. പി എം ശ്രീ പദ്ധതി അംഗീകരിച്ചാല്‍ സംസ്ഥാനത്തെ ഓരോ ബ്ലോക്ക് പഞ്ചായത്തിലെയും രണ്ട് സ്‌കൂളുകള്‍ വീതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസപ്പിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശമനുസരിച്ചായിരിക്കും സ്‌കൂളുകളേതെന്ന് തീരുമാനിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് വര്‍ഷാന്തം ഒരു കോടി രൂപ വീതം ലഭിക്കും. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പദ്ധതിയില്‍ പങ്കാളികളാകുന്നത് സംബന്ധിച്ച് സജീവ ചര്‍ച്ച നടന്നു. പദ്ധതിയില്‍ ചേരുന്നത് കേരളത്തിന് ഗുണകരമാകുമെന്നും മന്ത്രിസഭ അനുകൂല നിലപാട് സ്വീകരിക്കണമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം. നയപരമായ തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നാണ് സി പി ഐ മന്ത്രിമാരുടെ നിലപാട്.
കേന്ദ്ര വിഹിതം നേടിയെടുക്കാനായി നിര്‍ബന്ധിതാവസ്ഥയില്‍ പദ്ധതി അംഗീകരിച്ചാല്‍ ഭാവിയില്‍ പദ്ധതിച്ചെലവ് മുഴുക്കെ സംസ്ഥാനത്തിന്റെ പിരടിയിലാകുമെന്ന് സി പി ഐ ആശങ്ക പ്രകടിപ്പിച്ചു. തുടക്കത്തില്‍ കൂടുതല്‍ പദ്ധതി വിഹിതം കേന്ദ്രം വഹിക്കും. പിന്നീട് കേന്ദ്രം അവരുടെ വിഹിതം വെട്ടിക്കുറക്കുകയും ക്രമേണ പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വം പൂര്‍ണമായും സംസ്ഥാനത്തിന്റേതായി മാറുകയും ചെയ്യുമെന്ന് ആശാവര്‍ക്കര്‍മാരുടെ വേതനത്തിന്റെ കാര്യം ഉദാഹരണമായി എടുത്തുകാട്ടിയാണ് സി പി ഐ ആശങ്ക പ്രകടിപ്പിച്ചത്. സമഗ്ര ശിക്ഷാ അഭിയാന്‍ വഴി ലഭിക്കേണ്ട വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, കേരളത്തിന് അവകാശപ്പെട്ടതാണെന്നിരിക്കെ അതിന് പി എം ശ്രീ പദ്ധതിക്ക് വഴങ്ങേണ്ടതില്ലെന്നും സി പി ഐ തറപ്പിച്ചു പറയുന്നു.
പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തമിഴ്‌നാടും ബംഗാളുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രത്തിന്റെ മുമ്പില്‍ മുട്ടുമടക്കില്ല, ജുഡീഷ്യറിയെ സമീപിക്കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രഖ്യാപനം. കേരളത്തിനും ആ വഴിക്ക് നീങ്ങേണ്ടിവരും.