Connect with us

National

രക്തത്തിന് പകരം മുസംബി ജ്യൂസ് കയറ്റി; ഡങ്കിപ്പനി രോഗി മരിച്ചു; യു പിയിൽ ആശുപത്രി അടച്ചുപൂട്ടി

32കാരനായ രോഗിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ പ്ലേറ്റ്‌ലെറ്റ് ബാഗുകളിൽ ഒന്നിൽ നിന്ന് പ്ലേറ്റ്‌ലെറ്റ് കയറ്റിയതോടെ രോഗിയുടെ നില വഷളാകുകയായിരുന്നു.

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ അലഹബാദില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം നാരങ്ങാ ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. അലഹബാദിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ അടച്ചുപൂട്ടി.

32കാരനായ രോഗിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ പ്ലേറ്റ്‌ലെറ്റ് ബാഗുകളിൽ ഒന്നിൽ നിന്ന് പ്ലേറ്റ്‌ലെറ്റ് കയറ്റിയതോടെ രോഗിയുടെ നില വഷളാകുകയായിരുന്നു. ഇതേ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് രോഗി മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലേറ്റ്‌ലെറ്റ് എന്നെഴുതിയ കവറിൽ രോഗിക്ക് നൽകിയത് മുസംബി ജ്യൂസാണെന്ന് വ്യക്തമായത്.

അതേസമയം, രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്ന് പറഞ്ഞ ആശുപത്രി ആരോപണം നിഷേധിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതിനെ തുടർന്ന് പ്ലേറ്റ്‌ലെറ്റ് കയറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചു. തുടർന്ന് അവർ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് കയറ്റിയതോടെ രോഗിക്ക് പ്രതികരണമുണ്ടായി. തുടർന്ന് തങ്ങൾ അത് നിർത്തുകയായിരുന്നുവെന്ന് ആശുപത്രി ഉടമ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകൾ പരിശോധിക്കുമെന്നും അലഹബാദ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.

Latest