National
കുനോം നാഷണൽ പാർക്കിൽ പാർപ്പിച്ച ചീറ്റകളിൽ ഒന്ന് ചത്തു
ഡിസംബർ 22 ന് നമീബിയയിൽ നിന്ന് 'ഷാഷ' എന്ന പെൺ ചീറ്റയാണ് ചത്തത്.
ന്യൂഡൽഹി | പ്രൊജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോം നാഷണൽ പാർക്കിൽ കൊണ്ടുവന്ന് പാർപ്പിച്ച ചീറ്റകളിൽ ഒന്ന് ചത്തു. ഡിസംബർ 22 ന് നമീബിയയിൽ നിന്ന് ‘ഷാഷ’ എന്ന പെൺ ചീറ്റയാണ് ചത്തത്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഷാഷയ്ക്ക് വൃക്കയിൽ അണുബാധയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽ വംശനാശം നേരിട്ട ചീറ്റകളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ പ്രൊജക്ട് ചീറ്റയുടെ ഭാഗമായി രണ്ട് തവണകളായി 20 ചീറ്റകളെയാണ് കുനോം നാഷണൽ പാർക്കിൽ എത്തിച്ചത്. ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്.
ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്ന് ഇന്ത്യയിൽ വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ് മാർജ്ജാരവംശത്തിൽ പെട്ട ചീറ്റപ്പുലി. 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കും. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു.
ആഫ്രിക്കയിലും ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ നിലയിൽ പോയാൽ ചീറ്റകൾ ഭൂമുഖത്ത് നിന്ന് പൂർണമായും അപ്രത്യക്ഷമാകാൻ അധിക കാലം വേണ്ടിവരില്ല. ഇത് മുന്നിൽ കണ്ട് ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കുന്ന ബ്രഹദ് പദ്ധതിയാണ് പ്രൊജക്ട് ചീറ്റ.