Connect with us

Kerala

പോലീസ് സംരക്ഷണം വേണ്ട; മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് ഗവര്‍ണര്‍

ഇന്നലെ തനിക്കെതിരെ സംഘടിച്ചവര്‍ക്കെല്ലാം പോലീസിന്റെ സഹായം ഉണ്ടായെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. മിഠായി തെരുവിൽ നടക്കാനിറങ്ങിയ ഗവർണർ ഹലുവ കടയിൽ കയറി മധുരം നുണഞ്ഞു. ആളുകളുമായി സൗഹൃദ സംഭാഷണം നടത്തിയും കുട്ടികളെ ലാളിച്ചും സ്കൂൾ കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും ഗവർണർ മിഠായിത്തെരുവ് കീഴടക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാതെ തെരുവിൽ സഞ്ചരിച്ച ഗവർണർ പൊലീസുകാർക്ക് ശരിക്കും തലവേദനയാകുകയും ചെയ്തു.

തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നും മാനാഞ്ചിറയിലേക്ക് വന്നത്. പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.

കേരള പോലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണെന്നും എന്നാല്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ മാത്രമാണ് പോലീസ് നടപടിക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളില്‍നിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് ഇഷ്ടമാണ്, ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂരിലെ ആക്രമങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങള്‍ക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമര്‍ശനം.

പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാര്‍ വിദ്യാര്‍ത്ഥികള്‍ അല്ല. സര്‍വ്വകലാശാലകളിലെ കാര്‍പെന്‍ഡര്‍ തസ്തികയില്‍ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം. സുപ്രീംകോടതി വിധിയോടെ സര്‍വ്വകലാശാലകളില്‍ സ്വന്തം ഇഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തന്റെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവര്‍ക്കെല്ലാം പോലീസിന്റെ സഹായം ഉണ്ടായെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത് എങ്കില്‍ ഇത്തരം ബാനര്‍ ഉയര്‍ത്താന്‍ പോലീസ് അനുവദിക്കുമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു.