Connect with us

earth quake

നേപ്പാളില്‍ ഭൂചനലനത്തില്‍ മരണം 140; തീവ്രത 6.4 രേഖപ്പെടുത്തി

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Published

|

Last Updated

കാഠ്മണ്ഡു |  നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 140 കടന്നു. 2015 നു ശേഷം രാജ്യത്തു നടക്കുന്ന ഏറ്റവും ശക്തമായ ഭൂചനലനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണു ഭൂചലനമുണ്ടായത്. നേപ്പാളിന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം നിലച്ചു. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രഭവ കേന്ദ്രം.അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ അറിയിച്ചു.

രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജജാര്‍കോട്ട് ജില്ലയില്‍ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തൊട്ടടുത്ത റുകും വെസ്റ്റില്‍ 30 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും പലരും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേപ്പാളില്‍ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 500 കിലോമീറ്ററോളം അകലെയുള്ള ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടതായി ജനങ്ങള്‍ പറഞ്ഞു. അര്‍ധരാത്രി പലരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. യു.പി, ഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

 

Latest