book review
ജീവിതച്ചൂളമിടുന്ന തീവണ്ടിക്കഥകൾ
നിരന്തരം തുടർന്നുകൊണ്ടേയിരിക്കുന്ന റെയിൽ പാളത്തിന്റെ വിരസമായ കാഴ്ചകളും ദീർഘനേര സമർപ്പണവും ഉണ്ടാക്കുന്ന ശാരീരിക അസ്വസ്ഥതകളെ ആവിഷ്കരിക്കുന്നതാണ് "ഉറക്കച്ചൂണ്ട'.

ജനങ്ങളിൽ വലിയൊരു വിഭാഗം തീവണ്ടിയിൽ സഞ്ചരിക്കുന്നവരും വഴിയോരക്കാഴ്ചകൾ ആസ്വദിക്കുന്നവരുമാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങൾ പിന്തുടരുന്ന ജനങ്ങൾ സമ്മേളിക്കുന്ന ഇടം. ചുറ്റുപാടുകളെ അനുഭവിക്കുമ്പോഴും ആ വലിയ വാഹനത്തെ നിയന്ത്രിച്ചുകൊണ്ടു പോകുന്ന എൻജിൻ ഡ്രൈവറുടെ സങ്കീർണതകളെ കുറിച്ചുള്ള അവബോധം സമൂഹത്തിന് പൊതുവെ കുറവായിരിക്കും.
സിയാഫ് അബ്ദുൽ ഖാദറിന്റെ “തീവണ്ടി യാത്രകൾ’ നമ്മെ ഈ ബോധത്തിലേക്ക് ഉണർത്താൻ ഉതകുന്ന ഉദാത്തമായ പുസ്തകമാണ്. 20 വർഷത്തിലധികമായി തീവണ്ടിയുടെ ലോക്കോ പൈലറ്റായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരത്തിൽ 160 പേജുകൾ 17 കുറിപ്പുകളിലായി പലവിധ വൈകാരികതകൾ വായനക്കാർക്ക് സമ്മാനിക്കുന്നു.ഹൃത്തിന് ഒത്തിരി വേദനയും റൊമാന്റിസവും പകർന്നു തരുന്ന കുറിപ്പാണ് “മയൂരനടനം’. പ്രണയാലസ്യത്തിൽ മുഴുകി ട്രാക്കിൽ നിന്ന് തെല്ലുമാറാതെ നൃത്തം ചെയ്യുന്ന മയിലിന്റെ ദാരുണമായ അന്ത്യം വിവരിക്കുന്ന രംഗം മനസ്സിനെ ആഴങ്ങളിൽ നോവിക്കുന്നതാണ്. “മഴ സാക്ഷി നിൽക്കേ, ചുറ്റും അരുതരുത് എന്ന് കാറ്റ് കരഞ്ഞു പറഞ്ഞതും കേൾക്കാതെ, യാതൊരു കാരുണ്യവും കാട്ടാതെ ഞങ്ങളുടെ തീവണ്ടി ആ മയിലിനു മീതേ കൂവിപ്പാഞ്ഞു പോയി’. എന്തു ചെയ്യണമെന്നറിയാതെ പോയ നേരം!
നിസ്സഹായത നുരഞ്ഞു പൊന്തുന്ന ഹൃദയഭേദകമായ കുറിപ്പാണ് “ശുഭമുഹൂർത്തം’. റെയിൽപാളം തെറ്റി ആബാലവൃദ്ധം ജനങ്ങളും ഇറങ്ങിയിട്ടും അതിൽ അയാൾ മാത്രം ബാക്കിയുണ്ടായിരുന്നു. പലപ്പോഴായി വണ്ടി നിർത്തേണ്ടി വന്നപ്പോൾ “വണ്ടി ഇപ്പോ പുറപ്പെടുമോ സർ?’ എന്ന ചോദ്യവുമായി മുന്നിൽ വന്നിരുന്ന അയാൾ തന്നെ! അയാൾക്ക് ഇനിയും 24 മണിക്കൂർ യാത്രാ ദൈർഘ്യമുണ്ട്. എൻജിൻ ഡ്രൈവർ കാര്യമന്വേഷിച്ചു. “അത്യാവശ്യം എന്താന്നു വെച്ചാൽ… നാളെ രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ എന്റെ കല്യാണമാണ് സർ!’ അയാളെ എന്തു പറഞ്ഞ് സമാധാനിപ്പിക്കും!? മനസ്സിനെ പിടിച്ചുലക്കുന്ന സന്ദർഭം.
നിരന്തരം തുടർന്നുകൊണ്ടേയിരിക്കുന്ന റെയിൽ പാളത്തിന്റെ വിരസമായ കാഴ്ചകളും ദീർഘനേര സമർപ്പണവും ഉണ്ടാക്കുന്ന ശാരീരിക അസ്വസ്ഥതകളെ ആവിഷ്കരിക്കുന്നതാണ് “ഉറക്കച്ചൂണ്ട’. “പാതയോരത്തെ വീടുകളുറങ്ങുന്നു, മരങ്ങളുറങ്ങുന്നു, അവയുടെ ഓരോ ചില്ലയിലും കിളികളുറങ്ങുന്നു, പക്ഷേ, ഞങ്ങൾ ഉറങ്ങിക്കൂടാ. ജോലി പോകും, ചിലപ്പോൾ ജീവനും പോകും. അതൊന്നുമില്ലെങ്കിലും നല്ല ശിക്ഷ കിട്ടും. ഉറങ്ങാതിരിക്കുക എന്നതു തന്നെ വലിയൊരു ശിക്ഷയാണല്ലോ’.
നയനാനന്ദകരമായ പുറം കാഴ്ചകളും സംസ്കൃതിയുടെ ഗതിവിഗതികളും കണ്ട് വാചാലനാകുന്ന രചയിതാവ് പല ദേശങ്ങളെ സംബന്ധിച്ച ഹ്രസ്വവിവരണം നൽകുന്നു. തുരങ്കങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, വിശപ്പു നിറക്കുന്ന ദൂരങ്ങൾ, വേദന തിന്നുന്ന ദയനീയ കാഴ്ചകൾ അങ്ങനെ നീളുന്നു ഒരു ലോക്കോ പൈലറ്റിന്റെ ജീവിതപഥം. ഉൾക്കാഴ്ചകളിലേക്കും ഉള്ളറിവുകളിലേക്കും ആനയിച്ചു കൊണ്ടുപോകുന്ന പുസ്തകം കണക്കുകൂട്ടലുകൾക്കപ്പുറമുള്ള വീക്ഷണങ്ങൾക്ക് ത്വര പകരുന്നതാണ്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.വില 200 രൂപ.