Connect with us

KM BASHEER MURDER

കെ എം ബഷീര്‍ കൊലപാതകം: വഫയുടെ വിടുതല്‍ ഹരജിയില്‍ ഇന്ന് വിധി

വഫയാണ്, ശ്രീറാമിന് വാഹനം നല്‍കി ഓടിക്കാന്‍ പ്രേരിപ്പിച്ചതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിപറയും. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ സനില്‍കുമാറാണ് കേസില്‍ വിധി പറയുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ ശ്രീറാമിനെ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴിയിലോ സാക്ഷി മൊഴികളിലോ ഇല്ലെന്നും വെറും സഹയാത്രികയായ യുവതിക്ക് മേല്‍ പ്രേരണാകുറ്റമായ മോട്ടോര്‍ വാഹന നിയമ വകുപ്പ്188 നിലനില്‍ക്കില്ലെന്നിരിക്കെ വിചാരണ ചെയ്യാന്‍ മതിയായ  തെളിവില്ലെന്നായിരുന്നു വഫയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, കേസിലെ രണ്ടാം പ്രതിയായ വഫയുടെ  വിടുതല്‍ ഹരിജി അനുവദിക്കരുതെന്നും വഫയാണ്, ശ്രീറാമിന് വാഹനം നല്‍കി ഓടിക്കാന്‍ പ്രേരിപ്പിച്ചതെന്നും തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ശ്രീറാമിനെ തടയാതെ ഡ്രൈവിംഗ് സീറ്റ് നല്‍കി മനഃപൂര്‍വം വഫ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിക്കുകയും ചെയ്തുവെന്നും ഇതോടൊപ്പം ഗൂഢാലോചന നടത്തിയും  പ്രേരണാകുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവുനശിപ്പിക്കല്‍ കുറ്റവും നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ എ എ ഹക്കീം കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ചത്.

Latest