Connect with us

hajj 2023

കേരളത്തിന് കൂടുതൽ ഹജ്ജ് സീറ്റുകൾ ലഭിക്കാനിടയില്ല; സംസ്ഥാനത്തിന് 10,331 സീറ്റുകൾ

ഹജ്ജ് നറുക്കെടുപ്പ് സംവിധാനം ഡൽഹിയിലേക്ക് മാറ്റിയത് ഹാജിമാർക്ക് വലിയ ആശയക്കുഴപ്പത്തിനാണ് ഇടയാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ പല ഹാജിമാരും ബുദ്ധിമുട്ടുകയാണ്.

Published

|

Last Updated

കോഴിക്കോട്| ഹജ്ജ് നറുക്കെടുപ്പ് ദിനത്തിലെ അവ്യക്തതകൾക്കൊടുവിൽ കേരളത്തിനുള്ള ഹജ്ജ് സീറ്റുകൾ സംബന്ധിച്ച ചിത്രം വ്യക്തം. ഇതുപ്രകാരം കേരളത്തിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് 10,331 പേരാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. 70 വയസ്സ് വിഭാഗത്തിൽ നിന്ന് 1,430 പേരും വിത്തൗട്ട് മെഹ്‌റം വിഭാഗത്തിൽ നിന്ന് (സ്ത്രീകൾ മാത്രമുള്ളത്) 2,807 പേരും ജനറൽ വിഭാഗത്തിൽ നിന്ന് 6,094 പേരുമാണ് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഏറ്റവും കൂടുതൽ പേർ കരിപ്പൂർ പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തവരാണ്- 6,322. നെടുമ്പാശ്ശേരി തിരഞ്ഞെടുത്തവർ 2,213ഉം കണ്ണൂർ തിരഞ്ഞെടുത്തവർ 1,796ഉം ആണ്.

തിരഞ്ഞെടുക്കപ്പെട്ട 10,331 പേരൊഴിച്ച് ബാക്കിയുള്ളവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെയോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പട്ടിക പുറത്തുവിട്ടത്. നറുക്കെടുപ്പിൽ കേരളത്തിന് 13,000 സീറ്റുകളെങ്കിലും ലഭ്യമാകുമെന്നായിരുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതീക്ഷ. എന്നാൽ അത്രയും സീറ്റുകൾ ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിൽ അപേക്ഷകരേക്കാളും അധികം വരുന്ന സീറ്റുകൾ മുൻകാലങ്ങളിൽ വീതിക്കാറുണ്ടായിരുന്നു. എന്നാൽ കേന്ദ്രീകൃത ഡിജിറ്റൽ തിരഞ്ഞെടുപ്പായതിനാൽ ഇപ്രാവശ്യം ഇത്തരത്തിലുള്ള സീറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അറിയുന്നത്. ഏതെങ്കിലും സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഹജ്ജ് അപേക്ഷകർ ക്യാൻസൽ ചെയ്യുമ്പോൾ മാത്രമേ ഇനി കേരളത്തിന് ഏതാനും സീറ്റുകൾ കൂടി ലഭിക്കാൻ സാധ്യതയുള്ളൂ.

അതേസമയം, ഹജ്ജ് നറുക്കെടുപ്പ് സംവിധാനം ഡൽഹിയിലേക്ക് മാറ്റിയത് ഹാജിമാർക്ക് വലിയ ആശയക്കുഴപ്പത്തിനാണ് ഇടയാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ പല ഹാജിമാരും ബുദ്ധിമുട്ടുകയാണ്. അപേക്ഷകർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ നേരത്തേയുണ്ടായിരുന്ന പ്രത്യേക വിൻഡോ പുനഃസ്ഥാപിക്കാത്തതിനാൽ 150ലധികം പേജുള്ള പി ഡി എഫ് നോക്കേണ്ട അവസ്ഥയാണ് ഹാജിമാർക്ക്. ഇതിനായി സംവിധാനിച്ചുവെന്ന് പറയുന്ന പ്രത്യേക മൊബൈൽ ആപ്പ് അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ 2022ലെ സെർച്ച് മാത്രമേ സാധ്യമാകുന്നുള്ളൂ. ഇപ്രാവശ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിലല്ല നറുക്കെടുപ്പ് നടന്നത്. ഡൽഹിയിൽ നാഷനൽ ഇൻഫോർമാറ്റിക് സെന്ററാ(എൻ ഐ സി)ണ് കേന്ദ്രീകൃത ഡിജിറ്റൽ തിരഞ്ഞെടുപ്പ് നടത്തിയത്. ഇതുകാരണം നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ സാധാരണയിലും അധികം വൈകിയെന്ന് മാത്രമല്ല സർവത്ര ആശയക്കുഴപ്പവുമുണ്ടായി.

കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്ന്

കോഴിക്കോട്| ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്ന്. 3,463 പേരാണ് മലപ്പുറത്ത് നിന്നുള്ളത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2,341 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽ നിന്ന് 1,122 പേരാണ് ഇപ്രാവശ്യത്തെ ഹജ്ജിനുള്ളത്.

മറ്റ് ജില്ലകളിൽ നിന്നുള്ളവർ: ആലപ്പുഴ-178, എറണാകുളം-729, ഇടുക്കി-76, കാസർക്കോട്-527, കൊല്ലം-276, കോട്ടയം-142, പാലക്കാട്-575, പത്തനംതിട്ട-35, തിരുവനന്തപുരം-285, തൃശൂർ-393, വയനാട്-189

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest