Kerala
കേരളം ആര് ഭരിക്കും? പോളിംഗ് ശതമാനം കുതിക്കുന്നു; മൂന്ന് മണി വരെ 62.71 ശതമാനം
വോട്ടെടുപ്പ് അവസാനിക്കാൻ ഏതാനും മണിക്കൂർ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
തിരുവനന്തപുരം | കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് മൂന്ന് മണി വരെ സംസ്ഥാനത്ത് 62.71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കാൻ മൂന്ന് മണിക്കൂർ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 70.08 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിനും യു ഡി എഫ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. അതേസമയം വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് (56.31 ശതമാനം) രേഖപ്പെടുത്തിയത്.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം
| ക്രമം | ജില്ല | പോളിംഗ് (%) |
|---|---|---|
| 1 | തിരുവനന്തപുരം | 61.38% |
| 2 | കൊല്ലം | 61.44% |
| 3 | പത്തനംതിട്ട | 59.25% |
| 4 | ആലപ്പുഴ | 62.16% |
| 5 | കോട്ടയം | 61.46% |
| 6 | ഇടുക്കി | 62.35% |
| 7 | എറണാകുളം | 66.00% |
| 8 | തൃശൂർ | 63.17% |
| 9 | പാലക്കാട് | 64.69% |
| 10 | മലപ്പുറം | 62.27% |
| 11 | കോഴിക്കോട് | 64.17% |
| 12 | വയനാട് | 61.43% |
| 13 | കണ്ണൂർ | 62.11% |
| 14 | കാസർകോട് | 61.32% |
രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്തി. വികസനത്തുടർച്ച ഉണ്ടാകുമെന്നും എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ യു ഡി എഫ് 100 ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. എൻ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചു.
ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലെ ശ്രീരാമകൃഷ്ണ എ എൽ പി സ്കൂളിൽ വിദേശത്തുള്ള സഹോദരന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതായി ബി ജെ പി ആരോപിച്ചു. വടക്കാഞ്ചേരിയിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് സമ്മതിദാനാവകാശം നിഷേധിച്ചതിനെ തുടർന്ന് എൻ ഡി എ സ്ഥാനാർത്ഥി ഉല്ലാസ് ബാബു പ്രതിഷേധിച്ചു. കണ്ണൂരിൽ എൻ ഡി എ സ്ഥാനാർത്ഥി രവി കുളങ്ങരയെ സി പി എം പ്രവർത്തകർ തടഞ്ഞതായും പരാതിയുണ്ട്. നിലമ്പൂരിലും ഇലന്തൂരിലും വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
സംസ്ഥാനത്തെ മൊത്തം 30,495 ബൂത്തുകളിലായി വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് മുൻപായി വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകും. ഇത്തവണ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
Summary
The Kerala Assembly Election 2026 is underway with a recorded voter turnout of 62.71% as of 3 PM on Thursday. Kunnathunad constituency reported the highest polling at over 70%, while various political leaders and celebrities cast their votes expressing confidence in their respective fronts. Despite some reports of minor glitches and allegations of bogus voting in certain areas, the polling remains largely peaceful across the state.



