Connect with us

Kerala

കെനിയ ബസ് അപകടം; അഞ്ച് മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഏറ്റുവാങ്ങുക നോർക്ക റൂട്ട്സ് അധികൃതർ

Published

|

Last Updated

പാലക്കാട് | കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.45ന് ഖത്വർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര),പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെ നിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും.
കെനിയയിൽ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ യെല്ലോ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയിൽ നിന്ന് ഖത്വറിലേക്ക് വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുന്പ് മാത്രമാണ് യെല്ലോ ഫീവർ വാക്സീൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
ഈ മാസം ഒന്പതിന് ഇന്ത്യൻ സമയം വൈകിട്ട് ഏഴോടെയാണ് ഖത്വറിൽ നിന്ന് വിനോദസഞ്ചാരികളായി കെനിയയിലെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. നെയ്റോബിയിൽ നിന്ന് 150 കി.മീറ്റർ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Latest