Connect with us

International

ഇറാനില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; പ്രത്യാക്രമണം ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിന് നേരെയും

ഇറാന്‍ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു

Published

|

Last Updated

തെഹ്‌റാന്‍ / ടെല്‍ അവീവ് | ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്‌റാഈല്‍. സൈനിക മേധാവിയായ അലി ഷംഖാനി പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. തെരുവിലെല്ലാം അവശിഷ്ടങ്ങള്‍ നിറഞ്ഞു. തിരിച്ചടിയുടെ മൂന്നാംഘട്ടമെന്നോണം ഇസ്‌റാഈലിലെ സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ ഇറാന്‍ ആക്രമിച്ചു. ഒരാള്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജറുസലേമില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ സ്ത്രീയാണ് കൊല്ലപ്പെട്ടത്.

മുതിര്‍ന്ന ഇറാന്‍ സൈനിക മേധാവിയായ അലി ഷംഖാനിയുടെ വീട് കേന്ദ്രീകരിച്ചാണ് പുലര്‍ച്ചെ തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. പ്രധാന നേതാവായ അലി ഖമേനിയയുടെ അടുത്ത സഹായി കൂടിയാണ് കൊല്ലപ്പെട്ട അലി ഷംഖാനി. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യു എസുമായി നടന്നുകൊണ്ടിരിക്കുന്ന പരോക്ഷ ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന് ആക്രമണത്തില്‍ പരുക്ക് പറ്റിയതായും പുലര്‍ച്ചയോടെ 69കാരനായ ഷംഖാനി കൊല്ലപ്പെട്ടതായും ഇറാന്‍ അറിയിച്ചു.

തെഹ്റാനിലും മറ്റ് സ്ഥലങ്ങളിലും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. നിലവില്‍ എണ്‍പതോളം ഇറാനികള്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

Latest