Connect with us

cover story

സ്വപ്നച്ചിറകിലെ മനപ്പൊരുത്തം

ഈ ദന്പതികളുടെ വിജയം ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. "തോറ്റിട്ടും' തോറ്റുകൊടുക്കാതെ പ്രയത്നിച്ച് മുന്നേറിയതാണ് അവരുടെ ജീവിതം. ആഗ്രഹിക്കാനുള്ള മനസ്സും പൊരുതാനുള്ള ആർജവവുമുണ്ടെങ്കിൽ ഏത് പ്രയാസകരമായ കാര്യവും കൈപ്പിടിയിലൊതുക്കാം എന്നാണ് ഈ ദന്പതികൾ സാക്ഷ്യപ്പെടുത്തുന്നത്. കഠിന പരിശ്രമവും ആത്മവിശ്വാസവും ചേർത്തുവെച്ചപ്പോൾ മാളവിക ഐ എ എസും ഭര്‍ത്താവ് ഡോ. നന്ദഗോപന്‍ ഐ പി എസും സ്വന്തമാക്കി. ഇരുവരും ഒരുമിച്ചിരുന്ന് പഠിച്ചാണ് സ്വപ്നം സാക്ഷാത്കരിച്ചത്.പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാതെ പരിശ്രമം തുടര്‍ന്നാണ് വിജയഗാഥ രചിച്ചത്.

Published

|

Last Updated

പൊരുതി നേടാൻ ഒരാകാശം ഒരുമിച്ച് കിനാവ് കണ്ടവർക്ക് മുന്നിൽ ജീവിതം കൽപ്പിച്ചു വെച്ച തടസ്സങ്ങൾ ഓരോന്നും അവരെ കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ഊർജങ്ങളായി മാറുകയാണ് ഉണ്ടായത്. അത്തരത്തിലുള്ള കഥയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സ്വപ്നച്ചിറകിലേറിയ ഈ ദമ്പതികളുടെതും. കഠിന പരിശ്രമവും ആത്മവിശ്വാസവും കൈപ്പിടിയിലൊതുക്കിയപ്പോള്‍ മാളവിക ജി നായർ ഐ എ എസും ഭര്‍ത്താവ് ഡോ. നന്ദഗോപന്‍ ഐ പി എസും സ്വന്തമാക്കി. ഇരുവരും ഒരുമിച്ചിരുന്ന് പഠനം നടത്തിയാണ് സ്വപ്ന സാക്ഷാത്കാരത്തിന്റെ നെറുകയിലെത്തിയത്. പാഠഭാഗങ്ങളെല്ലാം പരസ്പരം ചര്‍ച്ച ചെയ്താണ് പഠനത്തില്‍ മുന്നേറ്റം സൃഷ്ടിച്ചത്. പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാതെ പരിശ്രമം തുടര്‍ന്നാണ് വിജയഗാഥ രചിച്ചത്.

2024 – 25 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 45 ാം റാങ്ക് നേടിയാണ് മാളവിക ജി നായര്‍ ഐ എ എസ് സ്വന്തമാക്കിയത്. 17 ദിവസം പ്രായമുള്ള കുഞ്ഞിനെയുമായി പരീക്ഷക്കിരുന്നാണ് മാളവിക തിളക്കമുള്ള വിജയം നേടിയത്. മാളവികക്ക് ജില്ലാ കലക്ടര്‍ എന്നത് സ്‌കൂള്‍ പഠന കാലം മുതൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു. എന്നാല്‍ അഞ്ച് തവണ പരീക്ഷ എഴുതിയിട്ടും ഉയര്‍ന്ന റാങ്ക് കിട്ടാതിരുന്നപ്പോള്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ തൃപ്തിപ്പെടേണ്ടി വന്നു. അവസാന പരിശ്രമത്തിലാണ് ഐ എ എസ് നേടിയത്.

ഡോ. നന്ദഗോപന് ഐ പി എസ് എന്ന ആഗ്രഹം മെഡിസിന്‍ കാലത്താണ് ഉണ്ടായത്. ആറ് തവണ പരീക്ഷയില്‍ പരാജയപ്പെട്ടു. എന്നാല്‍ അടിപതറാതെ അവസാനത്തെ ചാന്‍സില്‍ വീണ്ടും പഠനം തുടര്‍ന്നപ്പോള്‍ മധുരമുള്ള വിജയമുണ്ടായി. സാമൂഹിക നന്മ ചെയ്യാൻ പറ്റുന്ന ജോലി ആയതിനാലും സര്‍ക്കാറിന്റെ നയ രൂപവത്കരണത്തില്‍ ഇടപെടാന്‍ കഴിയുമെന്നതിനാലുമാണ് ഇരുവരേയും സിവില്‍ സര്‍വീസിലേക്ക് ആകര്‍ഷിച്ചത്.

കുഞ്ഞിനെയുമെടുത്ത് പഠനം

മാളവിക ജി നായര്‍ക്ക് ഗോവയിലെ ബിറ്റ്‌സ് പിലാനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സിവില്‍ സര്‍വീസില്‍ മോഹമുണ്ടാകുന്നത്. ഡല്‍ഹിയിലായിരുന്നു പഠനം. കെമിക്കല്‍ എന്‍ജിനീയറിംഗ് സിവില്‍ സര്‍വീസ് ഓപ്ഷണല്‍ വിഷയമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് സോഷ്യോളജിയാണ് ഒപ്ഷണലായി എടുത്തത്. 2019 ലാണ് യു പി എസ് സി പരീക്ഷ ആദ്യമായി എഴുതുന്നത്. ഈ പരീക്ഷയില്‍ റവന്യൂ വകുപ്പില്‍ ജോലി ലഭിച്ചു. 2020 ബാച്ചിലെ റവന്യൂ ഉദ്യോഗസ്ഥയായ ഇവര്‍ നിലവില്‍ കൊച്ചിയിലെ റവന്യൂ ഡെപ്യൂട്ടി കമ്മീഷണറാണ്.

2023ല്‍ പരീക്ഷ എഴുതിയെങ്കിലും 172 ാം റാങ്കാണ് നേടിയത്. മികച്ച റാങ്കില്ലാത്തതിനാല്‍ റവന്യൂ സര്‍വീസില്‍ തുടരേണ്ടി വന്നു. അവസാന അവസരമെന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയത്. മകന്‍ ആദിശേഷിന് 17 ദിവസം പ്രായമുള്ളപ്പോള്‍ എഴുതിയ പരീക്ഷയില്‍ മികച്ച റാങ്ക് നേടിയാണ് സ്വപ്നം സഫലമാക്കിയത്.2024 സെപ്തംബര്‍ മൂന്നിനാണ് മകന്‍ ആദിശേഷ് ജനിച്ചത്. മെയിന്‍ പരീക്ഷ സെപ്തംബര്‍ 20 നായിരുന്നു. സിസേറിയനിലൂടെയായിരുന്നു ആദിശേഷിന്റെ ജനനം. മൂന്നാം നാള്‍ ആശുപത്രി വിട്ടു. പിന്നീട് പുസ്തകമെടുത്ത് പഠനത്തില്‍ മുഴുകി. അവസാന അവസരത്തില്‍ തന്റെ സ്വപ്ന ജോലി നേടണമെന്ന അതിയായ ആഗ്രഹവും ഒരു വശത്ത് മകനെ നന്നായി നോക്കണമെന്ന ആഗ്രഹവും. പിന്നീട് തിരുവല്ല മുത്തൂരിലെ ഗോവിന്ദ് നിവാസില്‍ ഒരു മുറിയില്‍ മാളവിക പഠനത്തിനിരുന്നു. അടുത്ത മുറിയില്‍ മകനും അവര്‍ക്ക് കൂട്ടിനായി അമ്മയും അനിയത്തിയും. ആദിശേഷ് കരഞ്ഞാല്‍ മാളവിക ഓടിയെത്തും.

കഴിഞ്ഞ അഞ്ച് വര്‍ഷവും ഉയര്‍ന്ന റാങ്ക് കിട്ടാത്ത വിഷമമുണ്ടായിരുന്നു. എന്നാല്‍ മകന്‍ ആദിശേഷിന്റെ ജനനത്തോടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിലാണ് മാളവിക.
മകന്‍ ആദിശേഷിന് നാല് മാസം പ്രായമുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ നടന്നത്. ഏറെ പ്രയാസപ്പെട്ടാണ് കൊടും തണുപ്പില്‍ മകനുമൊത്ത് ഇന്റര്‍വ്യൂവിന് പോയത്. മലപ്പുറത്ത് ഐ പി എസ് ട്രെയിനറായ ഭര്‍ത്താവ് നന്ദഗോപന്‍ ഫോണിലൂടെ മോക്ക് ഇന്റര്‍വ്യൂ നടത്തിയാണ് പരിശീലനം നേടിയത്. ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കാമെന്ന് മാളവിക പറയുന്നു. ചെങ്ങന്നൂര്‍ സ്വദേശി ഗോവിന്ദ നിവാസില്‍ കെ ജി അജിത് കുമാറാണ് അച്ഛന്‍. (റിട്ട. കേരള ഫിനാന്‍സ് കോര്‍പറേഷന്‍ എ ജി എം), മാതാവ്: ഡോ. ഗീത ലക്ഷ്മി (ഗൈനക്കോളജിസ്റ്റ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി), സഹോദരി മൈത്രേയി മെഡിസിന്‍ പി ജി വിദ്യാര്‍ഥിയാണ്.

ഡോക്ടര്‍ ജോലിക്കിടെ ഐ പി എസിലേക്ക്

ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസിന് വേണ്ടി പഠനം നടത്തിയാണ് ഡോ. നന്ദഗോപന്‍ ഐ പി എസ് സ്വന്തമാക്കിയത്. ആറ് തവണ പരീക്ഷ എഴുതിയപ്പോള്‍ തിരിച്ചടിയായിരുന്നു ഫലം. എന്നാല്‍ തളരാതെ വീണ്ടും പരിശ്രമം തുടര്‍ന്നപ്പോഴാണ് അവസാന നിമിഷം വിജയം നേടാനായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് പഠന കാലത്താണ് സിവില്‍ സര്‍വീസ് പഠിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പത്തനംതിട്ട ജില്ലാ മാനസികാരോഗ്യ വിഭാഗത്തില്‍ താത്കാലിക ജോലിയില്‍ പ്രവശിച്ചു. ജോലി ചെയ്യുന്നതിനിടെ പഠനവും തുടര്‍ന്നു. ദിവസവും ആറ് മണിക്കൂര്‍ പഠനത്തിന് നീക്കിവെച്ചു. ആദ്യ സിവില്‍ സർവീസിന്റെ ട്രെന്‍ഡ് പഠിച്ചു. ഇതിന് വേണ്ടി പഴയ ചോദ്യങ്ങള്‍ പഠിച്ചു.തുടര്‍ന്ന് ഓണ്‍ലൈനായി പഠിച്ചു. സ്വന്തമായി പഠനം നടത്തിയ ശേഷം നോട്ട് തയ്യാറാക്കി പഠിക്കും. നോട്ട് ഇടക്കിടെ വായിക്കും.

2022ല്‍ അവസാന അവസരത്തില്‍ 233 ാം റാങ്ക് നേടിയാണ് ഐ പി എസ് സ്വന്തമാക്കിയത്. മലയാള സാഹിത്യമായിരുന്നു ഐച്ഛിക വിഷയമായി എടുത്തിരുന്നത്.സിവില്‍ സര്‍വീസ് മോഹമുള്ളവര്‍ സ്‌കൂള്‍ പഠന കാലത്ത് തന്നെ പത്ര വായന ശീലമാക്കണമെന്നും ചുറ്റുപാടിനെക്കുറിച്ച് ധാരണയുണ്ടാക്കണമെന്നും നന്ദഗോപന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ സ്വദേശി ആര്‍ മോഹനകുമാറിന്റെയും (റിട്ട ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് മാനേജര്‍) ഡോ. എസ് പ്രതിഭയുടെയും (സൈക്യാട്രിസ്റ്റ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി) മകനാണ്.

ഇന്റര്‍വ്യൂ അത്ര കടുപ്പമല്ല

ഇന്റര്‍വ്യൂവില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ കടമ്പ എളുപ്പമായി കടക്കാം. ഇന്റര്‍വ്യൂ അത്ര കടുപ്പമല്ല. ഇന്റര്‍വ്യൂവില്‍ കടക്കുന്നതിന് മുമ്പ് നമ്മള്‍ കൃത്യമായി ആസൂത്രണം ചെയ്യണം. നമ്മള്‍ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് വേണം. ആദ്യം വ്യക്തി വിവരങ്ങളാണ് അന്വേഷിക്കുന്നത്. നിങ്ങളുടെ നാടിന്റെ പ്രത്യേകതയെക്കുറിച്ച് ചോദിക്കും. അവിടെ അറിയപ്പെട്ട സ്ഥലം, സംസ്ഥാനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറയാന്‍ പറയും. നമ്മുടെ ചുറ്റുപാടിനെക്കുറിച്ചാണ് ചോദ്യങ്ങളുണ്ടാവുക. ഓരോ ചോദ്യത്തിനും സ്മാര്‍ട്ടായി ഉത്തരം നല്‍കണം. ഉത്തരം അറിയാമെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി. അറിയില്ലെങ്കില്‍ സോറി പറഞ്ഞാല്‍ മതി. കള്ളം പറയാന്‍ നില്‍ക്കരുത്.

ഉത്തരം മാനേജ് ചെയ്ത് പറയുന്നത് അബദ്ധമാണ്. ഉത്തരം മാനേജ് ചെയ്ത് പറഞ്ഞാല്‍ പബ്ലിക്ക് സര്‍വീസില്‍ വന്നാല്‍ കള്ളം പറയാന്‍ സാധ്യതയുണ്ടെന്ന് ബോര്‍ഡ് വിലയിരുത്തും. നമ്മളെക്കുറിച്ച് പഠിക്കുകയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ചെയ്യുന്നത്. ഉത്തരം കൃത്യമായി അവതരിപ്പിക്കണം. ഒരോ വിഷയങ്ങളിലും സ്വന്തമായ അഭിപ്രായവും വേണം. ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ നല്ല വശവും മറുവശവും പറയാന്‍ സാധിക്കണം. ഇന്റര്‍വ്യൂവില്‍ പേടിച്ചിരിക്കരുത്. മുഖ പ്രസന്നതയോടെ ആത്മ വിശ്വാസം മുഖത്ത് തെളിഞ്ഞിരിക്കണം. ഒരോ ചോദ്യത്തിനും കൃത്യമായ നിലപാടെടുക്കാന്‍ സാധിക്കണം. ഇവന്‍ തീരുമാനം എടുക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇംഗ്ലീഷ് അറിയണമെന്നത് ഒരു പ്രശ്നമല്ല. ഇംഗ്ലീഷിലായിരുന്നു ഇന്റര്‍വ്യൂവില്‍ ഉത്തരം നല്‍കിയത്. മലയാളത്തിലാണെങ്കില്‍ ബോര്‍ഡില്‍ ട്രാന്‍സലേറ്റ് ചെയ്യാന്‍ ആളുണ്ടാകും. 12 പേരാണ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടാവുക.ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാകണം. ലോകത്തും ഇന്ത്യയില്‍ നടക്കുന്നതിനെക്കുറിച്ചും വ്യക്തമായ വിവരം വേണം. 20 മിനുട്ടാണ് ഇന്റര്‍വ്യൂ. സിവില്‍ സര്‍വീസിന് പഠിക്കുന്നത് ഡിഗ്രി സമയത്ത് തുടര്‍ന്നാല്‍ എളുപ്പത്തില്‍ തന്നെ നേടാന്‍ സാധിക്കുമെന്നും ഇതിന് വായനാ ശീലം വേണമെന്നുമാണ് ഇരുവര്‍ക്കും പറയാനുള്ളത്.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ എസ് എസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ പി എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ എഫ് എസ്), ഇന്ത്യന്‍ പി ആന്‍ഡ് ടി അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസ് ഗ്രൂപ് എ, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് തുടങ്ങിയ 24 കേന്ദ്ര സര്‍വീസുകളിലേക്കാണ് ഒരോ വര്‍ഷവും അപേക്ഷ ക്ഷണിക്കാറുള്ളത്. പത്ത് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും സിവില്‍ സര്‍വീസിന് വേണ്ടി അപേക്ഷിക്കുന്നത്. ഇതില്‍ നിന്നാണ് പ്രതിഭാ ശാലികളായ ആയിരം പേരെ തിരഞ്ഞെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുക. പ്രിലിമിനറിയാണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയുക. മെയിന്‍ പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് ലഭിക്കുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും.

ആദ്യത്തെ നൂറില്‍ വരുന്നവര്‍ക്ക് ഐ എ എസ് നല്‍കും. ഒരു വര്‍ഷമാണ് സിവില്‍ പരീക്ഷക്ക് വേണ്ടി സമയമെടുക്കുന്നത്. മെയില്‍ അപേക്ഷ ക്ഷണിക്കും. മെയ് മാസത്തില്‍ പ്രിലിമിനറി പരീക്ഷ നടക്കും. രണ്ടാമത്തെ മെയിന്‍ പരീക്ഷ സെപ്തംബറില്‍ നടക്കും. ജനറല്‍ പേപ്പര്‍ നല് എണ്ണമുണ്ടാകും. പ്രബന്ധ രചന പേപ്പര്‍, ഒപ്ഷനല്‍ വിഷയവും ഇതില്‍ ഉണ്ടാകും. ജനുവരിയില്‍ ഇന്റര്‍വ്യൂ നടക്കും. ഏപ്രിലില്‍ റിസൽട്ട് വരും.

പ്രിലിമിനറി പരീക്ഷക്ക് ഒബ്ജക്റ്റീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളാണുള്ളത്. ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതമാണുണ്ടാവുക. രണ്ടു മണിക്കൂറായിരിക്കും സമയം. ചോദ്യപേപ്പര്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമുണ്ടാകും. പ്രിലിമിനറി പരീക്ഷ ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇതിലെ മാര്‍ക്ക് അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുകയില്ല. മെയിന്‍ പരീക്ഷയുടെ എഴുത്തുപരീക്ഷക്ക് നിശ്ചിത മാര്‍ക്ക് നേടുന്നവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. മെയിന്‍ പരീക്ഷയുടെ എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ലഭിക്കുന്ന മാര്‍ക്കാണ് അന്തിമ റാങ്കിംഗിന് പരിഗണിക്കുന്നത്. റാങ്കും ഉദ്യോഗാര്‍ഥിയുടെ അഭിരുചിയും പരിഗണിച്ചാണ് വ്യത്യസ്ത സര്‍വീസുകളിലേക്ക് നിയമനം ലഭിക്കുന്നത്.

പൊരുതുക; കൈപ്പിടിയിലൊതുങ്ങും

ഈ ദന്പതികളുടെ വിജയം ആരിലും അത്ഭുതം സൃഷ്ടിക്കുന്നതാണ്. “തോറ്റിട്ടും’ തോറ്റുകൊടുക്കാതെ പ്രയത്നിച്ച് മുന്നേറിയതാണ് ആ ജീവിതം. എന്നാൽ, പ്രയത്നിക്കാനുള്ള മനസ്സും പൊരുതാനുള്ള ആർജവവുമുണ്ടെങ്കിൽ ഏത് പ്രയാസകരമായ കാര്യവും കൈപ്പിടിയിലൊതുക്കാം എന്നാണ് ഈ ദന്പതികൾ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ഇവർ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയാണ്. ആ ആർജവം ഏവരിലും ഉണ്ടാക്കിയെടുക്കുകയും പ്രചോദന വചനങ്ങളുടെ ഉണർത്തുപാട്ടാകുകയും ചെയ്യുക എന്നതുകൂടിയാണ് ഇവരുടെ ഈ വിജയവും കഠിനപ്രയത്നവും നമ്മോട് പറയുന്നത്.

---- facebook comment plugin here -----

Latest