Connect with us

National

'ടെലിഗ്രാം പുതിയ ഡാർക്ക് വെബായി മാറുന്നു'; ആപ്പ് നിരോധിച്ചതിനെ ഡൽഹി ഹൈക്കോടതിയിൽ ന്യായീകരിച്ച് കേന്ദ്രം

പ്ലാറ്റ്‌ഫോം പൂർണ്ണമായി തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു

Published

|

Last Updated

ന്യൂഡൽഹി | ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസ്സേജിംഗ് ആപ്പായ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ ന്യായീകരിച്ചു. ടെലിഗ്രാം ഇപ്പോൾ കുറ്റവാളികളെ കണ്ടെത്താൻ അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു പുതിയ ഡാർക്ക് വെബായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായ പരീക്ഷാ ഉള്ളടക്കങ്ങൾ വൻതോതിൽ പ്രചരിപ്പിക്കാൻ ടെലിഗ്രാമിന് സാധിക്കുമെന്നാണ് ചാനലുകളുടെ വ്യാപ്തി വ്യക്തമാക്കുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഭീഷണി ഉയർത്തുന്നവർ പരസ്പരം ബന്ധപ്പെടുന്ന പുതിയ ഡാർക്ക് വെബായി ടെലിഗ്രാം മാറിയിരിക്കുന്നുവെന്നും ഡീപ് വെബ് ലിങ്കുകൾ വഴി ഡാർക്ക് വെബ് ഫോറങ്ങളിലേക്ക് കണക്ട് ചെയ്യുന്ന ലിങ്കുകൾ ചാനലുകളിൽ പോസ്റ്റ് ചെയ്യാൻ കുറ്റവാളികൾ ഈ പ്ലാറ്റ്‌ഫോം വേഗത്തിൽ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത്തരം വിവരങ്ങൾ ആവർത്തിക്കുകയും വ്യാപകമാവുകയും ചെയ്യുമ്പോൾ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ മാത്രം വേർതിരിച്ചെടുക്കാൻ സാങ്കേതികമായി സാധിക്കാത്തതിനാൽ ഇന്റർമീഡിയറ്ററിയെ പൂർണ്ണമായി തടയുക മാത്രമാണ് ഏക പോംവഴിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മേയ് മാസം മുതൽ തന്നെ സർക്കാർ തങ്ങളുടെ ആശങ്കകൾ ടെലിഗ്രാമിനെ അറിയിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

അതേസമയം പ്ലാറ്റ്‌ഫോം പൂർണ്ണമായി തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ടെലിഗ്രാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. രാജ്യത്തെ 150 മില്യണിലധികം ഉപയോക്താക്കളെ ഈ വിലക്ക് ബാധിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണെന്നും ടെലിഗ്രാമിന്റെ കൗൺസിലായ ധ്രുവ് മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ ആവശ്യപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ചാനലുകളും ടെലിഗ്രാം നീക്കം ചെയ്തിട്ടുണ്ടെന്നും ഈ നിരോധനത്തെ ന്യായീകരിക്കാൻ തക്ക അടിയന്തിര സാഹചര്യങ്ങളൊന്നും സർക്കാർ തീരുമാനത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. വിദ്യാർത്ഥികൾ പഠന സാമഗ്രികൾക്കായും അധ്യാപകരും ബിസിനസുകാരും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നും എല്ലാറ്റിനെയും ഒരുമിച്ച് തടയുന്നത് ശരിയല്ലെന്നും കൗൺസിൽ വ്യക്തമാക്കി. ജൂൺ 1 മുതൽ സർക്കാർ അധികൃതരുമായി നിരവധി യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും പ്രത്യേക ചാനലുകൾ ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ അവ ബ്ലോക്ക് ചെയ്യാൻ പ്ലാറ്റ്‌ഫോം നടപടിയെടുത്തിട്ടുണ്ടെന്നും ടെലിഗ്രാം അറിയിച്ചു.

എന്നാൽ ഒരു ചാനൽ നിരോധിക്കുമ്പോൾ അടുത്തത് തുടങ്ങുകയാണെന്നും ക്യു ആർ കോഡ് ഉപയോഗിച്ച് ചോദ്യങ്ങൾക്കായി പണമിടപാട് നടത്താൻ സാധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കോടതിക്ക് കൈമാറാമെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. തുടർന്ന് പ്ലാറ്റ്‌ഫോം പൂർണ്ണമായി ബ്ലോക്ക് ചെയ്യുന്നത് ആനുപാതികമാണോ എന്ന് ജസ്റ്റിസ് തേജസ് കരിയ ചോദിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ജസ്റ്റിസ് തേജസ് കരിയയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റിവെച്ചു. കൂടാതെ ഇരുവിഭാഗത്തോടും തങ്ങളുടെ രേഖാമൂലമുള്ള സബ്മിഷനുകൾ വൈകുന്നേരം 7 മണിക്കകം ഫയൽ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Content Highlights:

The central government defended its temporary ban on Telegram in the Delhi High Court, calling it a new dark web that spreads unlawful exam-related content. Telegram challenged the ban, arguing it affects 150 million users. The court has reserved its order on the matter.

Latest