Connect with us

Kerala

വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി; മുന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്

30,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 2,000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് റെജിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ പന്തളം നഗരസഭാ മുന്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് ഏഴുവര്‍ഷം തടവ്. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പന്തളം സ്വദേശിയോട് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട റെജി ജോര്‍ജ് 2,000 രൂപ കൈപ്പറ്റിയിരുന്നു. രണ്ട് വകുപ്പുകളിലായി ഏഴ് വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ആണ് വിധി പ്രസ്താവിച്ചത്.

2017ലായിരുന്നു സംഭവം. തനിക്ക് ലഭിച്ച കുടുംബസ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പന്തളം സ്വദേശി മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെങ്കില്‍ 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റെജി ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. 2,000 രൂപ പരാതിക്കാരനില്‍ നിന്ന് വാങ്ങുമ്പോള്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് റെജിയെ കസ്റ്റഡിയിലെടുക്കുകുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് മുന്‍ ഡി വൈ എസ് പി. പി ഡി ശശിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി.

---- facebook comment plugin here -----

Latest