Connect with us

treasury limitation

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

ധന വകുപ്പിന്റെ നടപടി സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അടിസ്ഥാന വികസന പ്രവർത്തനങ്ങളെയുമുൾപ്പെടെ ബാധിച്ചേക്കും.

Published

|

Last Updated

തിരുവനന്തപുരം | ധനപ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധന വകുപ്പ്. ധന വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിനൽകരുതെന്നാണ് നിർദേശം. നിയന്ത്രണം നടപ്പാക്കുന്നതിനായി സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ട്രഷറി ഡയറക്ടർക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ഇതുപ്രകാരം ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് (ബിംസ്) സോഫ്റ്റ്‌വെയറിൽ ബിൽ പരിധി ഉടൻ കുറച്ചേക്കും. ബിംസ് സോഫ്റ്റ്‌വെയർ വഴിയാണ് ട്രഷറിയിലേക്ക് ബിൽ സമർപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നതാണ് പുതിയ നിയന്ത്രണം.

ദൈനംദിന ചെലവിന് അനുമതിയുണ്ടായിരുന്ന ഒരു കോടി രൂപയാണ് ഇപ്പോൾ പത്ത് ലക്ഷമായി വെട്ടിക്കുറച്ചത്. നടപ്പുസാമ്പത്തിക വർഷം തുടക്കത്തിലും സർക്കാർ സമാനമായ രീതിയിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് നിയന്ത്രണത്തിന്റെ പരിധി 25 ലക്ഷമായിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലത്ത് പ്രതിസന്ധി കടുത്തപ്പോൾ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധന വകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു.

നിയന്ത്രണം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങളിൽ ധന വകുപ്പിന്റെ ഇടപെടൽ ആവശ്യമായി വരും. നിശ്ചിത കാലത്തേക്കാണ് നിയന്ത്രണമെന്ന് ധന വകുപ്പ് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും എത്രനാളത്തേക്കാണെന്ന് കൃത്യമായി വിശദീകരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ട്രഷറി നിയന്ത്രണമേർപ്പെടുത്താനുള്ള ധന വകുപ്പിന്റെ നടപടി സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അടിസ്ഥാന വികസന പ്രവർത്തനങ്ങളെയുമുൾപ്പെടെ ബാധിച്ചേക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം