Connect with us

Kerala

ആന ഇടഞ്ഞ അപകടം; തിരൂര്‍ നേര്‍ച്ചയില്‍ ഗുരുതര വീഴ്ചയെന്ന് റിപോര്‍ട്ട്

ആന എഴുന്നള്ളിപ്പിനും ആളുകള്‍ ഒത്തുകൂടുന്നതിനും മതിയായ സ്ഥലം ഉണ്ടായില്ല

Published

|

Last Updated

കൊച്ചി | ആന ഇടഞ്ഞ് ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത തിരൂരിലെ ബിപി അങ്ങാടി നേര്‍ച്ചയില്‍ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് മജിസ്‌ട്രേറ്റ് അന്വേഷണ റിപോര്‍ട്ട്. ആനയെ എഴുന്നള്ളിക്കുന്നതിനും ആളുകള്‍ ഒത്തുകൂടുന്നതിനും മതിയായ സ്ഥലം ഉണ്ടായിരുന്നില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

പൊതുജനങ്ങളെയും ആനകളെയും വേര്‍തിരിക്കുന്ന ബാരിക്കേഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നല്‍കിയ പെര്‍മിറ്റില്‍ 10 ആനകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ആനകളുടെ വിശദാംശങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും കൂടാതെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഒരു പരിപാടിക്ക് പബ്ലിക് പേഴ്‌സണല്‍ ആക്‌സിഡന്റല്‍ കെയറിന് കീഴില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അപര്യാപ്തമാണെന്നും റിപോര്‍ട്ടിലുണ്ട്.

ആനകളെ അണിനിരത്തേണ്ട തീയതി പെര്‍മിറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അനുമതി കത്തില്‍ അനുമതി നല്‍കുന്ന ആരംഭ തീയതിയും അവസാനിക്കുന്ന തീയതിയും വ്യക്തമാക്കണം. എന്നാല്‍ ഇവിടെ നല്‍കിയിരിക്കുന്ന അനുമതി കത്തില്‍ ഈ വിവരങ്ങളുടെ അഭാവമുള്ളത് ഗുരുതരമായ പോരായ്മയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.