Connect with us

Kerala

ബലിപെരുന്നാള്‍ ഓര്‍മിപ്പിക്കുന്നത് ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും: ഖലീല്‍ തങ്ങള്‍

പരസ്പരം പങ്കിട്ടും സഹായവും സഹകരണങ്ങളും നല്‍കിയും വെല്ലുവിളികളെ അതിജയിക്കാനാകുമെന്ന് ഈ പുണ്യദിനം പഠിപ്പിക്കുന്നു.

Published

|

Last Updated

കോഴിക്കോട് | സഹൃദയര്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം കഅ്ബ പടുത്തുയര്‍ത്തി ഇബ്റാഹീം നബി വിശ്വാസികളെ മക്കയിലേക്ക് ക്ഷണിച്ചു. ആ വിളിക്കുത്തരം നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ അതിഥികളായി വിശ്വാസി സഞ്ചയം ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ത്യാഗത്തിനും സമര്‍പ്പണത്തിനും സമ്മാനമെന്താണെന്ന് ഇബ്റാഹീമീ മാര്‍ഗം കാണിച്ചു തരുന്നു. യുഗാബ്ദങ്ങളെ നേര്‍വഴിക്കു നടത്തിയ പ്രവാചക പരമ്പര ആ താവഴിയിലൂടെയാണ് കടന്നു വന്നത്. അവസാനം തിരു നബിയിലൂടെ (സ) സുന്ദരമായ സമാപ്തി കുറിച്ചു.

മനുഷ്യ ചരിത്രത്തിലെ പ്രമുഖ ദര്‍ശനങ്ങളെല്ലാം കടന്നു വന്നത് ഇബ്റാഹീമീ താവഴിയിലൂടെയാണ്. പ്രവാചക കുലപതിയുടെ ത്യാഗബോധവും അനുസരണാ ശീലവും അധര്‍മത്തിനെതിരെയുള്ള ധീര നിലപാടുകളുമൊക്കെയാണ് ഈ ധര്‍മദര്‍ശനങ്ങളുടെ അന്തസ്സത്ത. വിട്ടൊഴിയാത്ത മാരികള്‍ക്കും വിടുതലില്ലാത്ത തിരിച്ചടികള്‍ക്കുമുള്ള മറുപടി ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ബലിപെരുന്നാള്‍. പരസ്പരം പങ്കിട്ടും സഹായവും സഹകരണങ്ങളും നല്‍കിയും വെല്ലുവിളികളെ അതിജയിക്കാനാകുമെന്ന് ഈ പുണ്യദിനം പഠിപ്പിക്കുന്നു.

മഴക്കാലമാണ്. പെരുന്നാള്‍ സന്തോഷങ്ങള്‍ ദുരന്തത്തിനിടയാക്കരുത്. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വിശിഷ്യാ നമ്മുടെ മക്കളെ പ്രത്യേകം ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും ഒഴിവാക്കണം. വീണ്ടും കൊവിഡിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ശരീരത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യല്‍ എല്ലാവരുടെയും നിര്‍ബന്ധ ബാധ്യതയാണ്. മഹാമാരിക്കെതിരെയുള്ള ജാഗ്രത തുടരണം. രോഗപ്രതിരോധത്തിന് ആരോഗ്യ വിദഗ്ധരും സര്‍ക്കാറും നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നാമെല്ലാവരും മുഖവിലയ്‌ക്കെടുക്കണം.

 

Latest