Connect with us

Kerala

സ്‌കൂള്‍ മാനേജറില്‍ നിന്നും കൈക്കൂലി വാങ്ങവെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്‌നിക്കല്‍ പരിശോധനയ്ക്കായി വരുമ്പോള്‍ 7000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്‌കൂള്‍ മാനേജറെ അറിയിച്ചു

Published

|

Last Updated

കോട്ടയം |  സ്‌കൂള്‍ ലിഫ്റ്റിന്റെ പരിശോധനക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ സുമേഷ് എസ് എല്‍ ആണ് പിടിയിലായത്. സ്വകാര്യ എയ്ഡഡ് സ്‌കൂള്‍ മാനേജറില്‍ നിന്നും ഏഴായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച സ്‌കൂള്‍ ലിഫ്റ്റിന്റെ വാര്‍ഷിക പരിശോധനയ്ക്കായി സുമേഷ് എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാനേജറോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികാരികളോട് ചോദിക്കാതെ പണം നല്‍കാന്‍ സാധിക്കില്ലെന്ന് മാനേജര്‍ മറുപടി നല്‍കി. മാനേജ്‌മെന്റിനെ അറിയിച്ച ശേഷം ഫോണില്‍ വിവരമറിയിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ഇയാള്‍ മടങ്ങുകയായിരുന്നു.

പിന്നീട് ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്‌നിക്കല്‍ പരിശോധനയ്ക്കായി വരുമ്പോള്‍ 7000 രൂപ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ സ്‌കൂള്‍ മാനേജറെ അറിയിച്ചു. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്. പണം കൈപ്പറ്റിയ ഉടനെ സുമേഷിനെ വിജിലന്‍സ് പിടികൂടി.

 

Latest