Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കും: മന്ത്രി വീണ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവിലാണ് നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആരംഭിക്കാന്‍ പോകുന്ന ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും അഞ്ച് സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങള്‍ തുടങ്ങി അതിസങ്കീര്‍ണമായ രോഗാവസ്ഥകളില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്താന്‍ സാഹായിക്കുന്ന മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍.

അഡ്വാന്‍സ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിങ്, ജീവന്‍ നിലനിര്‍ത്താനായി അത്യാധുനിക വെന്റിലേറ്റര്‍ മാനേജ്മെന്റ്, ഹൃദയമിടിപ്പ് നിലനിര്‍ത്തല്‍, അവയവ സംരക്ഷണം, രക്തസമ്മര്‍ദ നിയന്ത്രണം തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെ സംരക്ഷിക്കുന്ന ചികിത്സാ രീതികളും ക്രിട്ടിക്കല്‍ കെയറില്‍ ഉള്‍പ്പെടും.

പ്രത്യേകം പരിശീലനം ലഭിച്ച ക്രിട്ടിക്കല്‍ കെയര്‍ ടീമിന് ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികളെയും ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന രോഗികളെയും സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐ സി യുവിലാണ് നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്.