Connect with us

National

'പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സാക്ഷി മാലിക്

'പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിത്.' രാമന്റെ പേരില്‍ വോട്ട് തേടുന്നവര്‍ രാമപാത പിന്തുടരേണ്ടേ.'

Published

|

Last Updated

ലക്‌നൗ | ലൈംഗികാരോപണ കേസിലെ പ്രതിയും ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ സിങിന്റെ മകന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതിനെതിരെ ഗുസ്തി താരം സാക്ഷി മാലിക്. രാജ്യത്തെ പെണ്‍മക്കള്‍ തോറ്റുവെന്ന് സാക്ഷി പപ്രതികരിച്ചു.

‘പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു. പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണിത്.’ രാമന്റെ പേരില്‍ വോട്ട് തേടുന്നവര്‍ രാമപാത പിന്തുടരേണ്ടേയെന്ന് സാക്ഷി ചോദിച്ചു.

യു പിയിലെ കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണിന് ബി ജെ പി സീറ്റ് നിഷേധിച്ചുവെങ്കിലും പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റാണ് നിലവില്‍ കരണ്‍ ഭൂഷണ്‍ സിങ്. കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ തവണ രണ്ടു ലക്ഷം വോട്ടിന് വിജയിച്ചിടത്താണ് ഇക്കുറി മകന്‍ മത്സരിക്കാനിറങ്ങുന്നത്.

ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭ്രൂഷണ്‍ ഒഴിയുകയായിരുന്നു. ബ്രിജ് ഭൂഷണിനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു.