Ongoing News
ദീപക്കിന്റെ മരണം; പ്രതി ഷിംജിത റിമാന്‍ഡില്‍
14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കോഴിക്കോട്| ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയെ റിമാന്‍ഡ് ചെയ്തു. കുന്നമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷിംജിതയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.
വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് വൈകീട്ടോടെയാണ് ഷിംജിത അറസ്റ്റിലായത്. യുവാവിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിത മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും അതിന് മുമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണു യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് അവർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതിന് പിന്നാലെ ഷിംജിത ആരോപണം ഉന്നയിച്ച ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരന്നു. ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് ദീപക്കിനെതിരെ വീഡിയോ പ്രചരിച്ചത്.






