Connect with us

Ongoing News

കൊവിഡ് മൂന്നാം തരംഗം; നേരിടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് പുതിയ ഐ സി യുകള്‍ കൂടി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് പുതിയ ഐ സി യുകള്‍ കൂടി. 5.5 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. ഏഴ്, എട്ട് വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനികവും പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്തതുമായ ഐ സി യു സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനികമായ 100 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണം സജ്ജീകരിച്ചു കഴിഞ്ഞു. എട്ടെണ്ണം കൂടി ഉടന്‍ സ്ഥാപിക്കുമെന്നും ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്. പുതിയ ഐ സി യുകള്‍ ഈമാസം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഓരോ വാര്‍ഡിലും ഒരു ഐ സി യുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂനിറ്റും ഒരുക്കിയിട്ടുണ്ട്. കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനവുമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്. എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കും. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്സിംഗ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടെയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവുമുണ്ട്. ഐ സി യുവിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റും, സ്റ്റാഫ് റൂം എന്നിവയും തയാറാണ്. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി വി, അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

 

Latest