Connect with us

National

ശസ്ത്രക്രിയകിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി

ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Published

|

Last Updated

ഉത്തര്‍പ്രദേശ്| ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി. ഏപ്രില്‍ 26-ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് കൗശാംബി പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്‌തെങ്കിലും വിവരം പുറത്തായതോടെ അധികൃതര്‍ പ്രതിരോധത്തിലായി.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ ഹരിയോം കുമാര്‍ സിങ് ഖേദം പ്രകടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൗശാംബി പോലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് അറിയിച്ചു.

ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ ആരാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അവ എന്തിനാണ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സ്വകാര്യത ലംഘിച്ചവര്‍ക്കെതിരെയും ഐടി നിയമപ്രകാരവും കര്‍ശനമായ വകുപ്പുകള്‍ ചുമത്തി നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest