Connect with us

Kerala

പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ലെന്ന് കെ എസ് ആർ ടി സി. സി എം ഡി

94.5 ശതമാനം സർവ്വീസാണ് സംസ്ഥാന വ്യാപകമായി നടത്തിയെന്നും സി എം ഡി

Published

|

Last Updated

 തിരുവനന്തപുരം | കെ എസ് ആർ ടി സി ജീവനക്കാരിലെ ഒരു വിഭാഗം പ്രവർത്തകർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് സർവീസിനെ ബാധിച്ചില്ലെന്ന് കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ്  ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാർ കെ എസ് ആർ ടി സിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവ്വീസ് നടത്താൻ കെ എസ് ആർ ടി സിക്ക് കഴിഞ്ഞു. 94.5 ശതമാനം സർവ്വീസാണ് സംസ്ഥാന വ്യാപകമായി നടത്തിയതെന്നും ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ചയിൽ അവധി കഴിഞ്ഞ് കൂടുതൽ സർവിസ് നടത്തിയ മെയ് 2ന് 1,819 സർവീസുകൾ നടത്തിയ സൗത്ത് സോണിൽ ഇന്ന് 1,732 സർവ്വീസുകളും (95%) , സെൻട്രൽ സോണിൽ 1,438ൽ 1,270 ഉം (88%), നോർത്ത് സോണിൽ 1,071ൽ 1,090 ഉം (102%) സർവ്വീസുകൾ നടത്തി.
കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4,328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച ഇന്ന് 4,092 സർവ്വീസുകളും (94.5% ) നടത്തി.
ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്നത് അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ചകളലാണ്. ഈ ദിവസം നടന്ന സമരം പൊതുജനങ്ങളെ ബാധിക്കാതെയും യാത്രാ ക്ലേശം ഇല്ലാതെയും കെ എസ് ആർ ടി സിക്ക് വരുമാന നഷ്ടം വരാതെയും ഏതാണ്ട് മുഴുവൻ സർവിസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് മുന്നോട്ടു വരികയും സഹകരിക്കുകയും ചെയ്ത തൊഴിലാളികളെ സി എം ഡി അഭിനന്ദിച്ചു.
ഇത്തരം ഘട്ടങ്ങളിൽ സ്ഥാപനത്തിന്റെ ഉത്തമ താത്പര്യവും പൊതുജന താത്പര്യവും മുൻനിർത്തിയുള്ള എല്ലാവരുടെയും കൂട്ടായ അഭിനന്ദനാർഹമായ പ്രവർത്തനം കെ എസ് ആർ ടി സിയുടെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റാനും പ്രവർത്തനം മികവുറ്റതാക്കുന്നതിനും തദ്വാരാ ഗഡുക്കളായി വിതരണം ചെയ്യുന്ന ശമ്പളം ഒരുമിച്ച് നൽകുന്നതിനും വഴി തുറക്കുമെന്നും സി എം ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.