National
ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ
ചില സന്ദർഭങ്ങളിൽ വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും കേന്ദ്രം

ടെഹ്‌റാനിലെ ഷാരൺ ഓയിൽ ഡിപ്പോയ്ക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തെ തുടർന്ന് പുക ഉയരുന്നു.
ന്യൂഡൽഹി | ഇറാൻ-ഇസ്റാഈൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ എംബസി സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ചില സന്ദർഭങ്ങളിൽ വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും കേന്ദ്രം വ്യക്തമാക്കി.
ഇറാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. ചില സന്ദർഭങ്ങളിൽ, എംബസിയുടെ സഹായത്തോടെ വിദ്യാർത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് സാധ്യതകളും പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇതുകൂടാതെ, സമൂഹത്തിലെ പ്രമുഖരുമായി എംബസി അവരുടെ ക്ഷേമത്തെയും സുരക്ഷയെയും കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സാഹചര്യം കണക്കിലെടുത്ത് ഇസ്റാഈലിലെയും ഇറാനിലെയും ഇന്ത്യൻ എംബസികൾ അവരുടെ എക്സ് ഹാൻഡിലുകളിലൂടെ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ജാഗ്രത പാലിക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും എംബസി അഭ്യർഥിച്ചു.