Kerala
ബസിൽ 14-കാരിയെ ശല്യം ചെയ്ത കേസ്: 54-കാരന് 11 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും
പിഴ തുക അടച്ചില്ലെങ്കില്‍ എട്ട് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം
മലപ്പുറം| ബസില്‍ വെച്ച് 14 വയസ്സുകാരിയെ ശല്യം ചെയ്ത കേസില്‍ 54-കാരന് 11 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ എസ് വരുണ്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ എട്ട് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വിധിക്ക് പിന്നാലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 2023 ഡിസംബറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവത്തില്‍ എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്പെക്ടറായിരുന്ന വി. വിജയരാജന്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ 22 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.




