Connect with us

National

യുപിയില്‍ വ്യവസായിയുടെ വീട്ടില്‍ മോഷണം; ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു

വീട് കൊള്ളയടിച്ച ശേഷം പ്രതികള്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

Published

|

Last Updated

കാണ്‍പൂര്‍| ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ വീട്ടില്‍ കവര്‍ച്ച നടത്തി മോഷണ സംഘം. ഇവര്‍ ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗവും ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ വ്യവസായിയുടെ ഭാര്യയെയാണ് അഞ്ചംഗ മോഷണ സംഘം ക്രൂരമായി പീഡിപ്പിച്ചത്. വീട് കൊള്ളയടിച്ച ശേഷം പ്രതികള്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

സ്വര്‍ണാഭരണങ്ങള്‍, രണ്ട് കിലോ വെള്ളി സാധനങ്ങള്‍, ഒന്നര ലക്ഷം രൂപ, സ്‌കൂട്ടര്‍, എല്‍ഇഡി ടിവി എന്നിവ മോഷ്ടിച്ചു. മോഷണത്തിന് ശേഷം വീട്ടിലിരുന്ന് ഇവര്‍ മദ്യം കഴിക്കുകയും ചെയ്തു. മദ്യലഹരിയില്‍ വ്യവസായിയുടെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വ്യവസായി അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഡോക്ടറെ കാണാന്‍ പുറത്ത് പോയ സമയത്താണ് അഞ്ചംഗ കവര്‍ച്ചാ സംഘം വീട്ടില്‍ കവര്‍ച്ച നടത്തിയത്. മദ്യലഹരിയിലായിരുന്ന മോഷ്ടാക്കള്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചതായും വ്യവസായി ആരോപിച്ചു. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ നിരവധി പാടുകളുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് വ്യവസായിയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. അന്ന് കവര്‍ച്ചക്കാര്‍ ഇയാളെ ബന്ദിയാക്കി 80,000 രൂപ കൈക്കലാക്കിയിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് വ്യവസായി ആരോപിച്ചു. ആദ്യസംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് പോലീസ് സമയബന്ധിതമായി കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ വീണ്ടും മോഷണം നടക്കില്ലായിരുന്നുവെന്നും ഭാര്യ പീഡനത്തിന് ഇരയാക്കപ്പെടില്ലായിരുന്നുവെന്നും വ്യവസായി പറഞ്ഞു.

വ്യവസായിയുടെ പരാതിയില്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വികാസ് കുമാറിനെ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

 

Latest