Connect with us

bribery

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; അഭിഭാഷകനെതിരെ അസാധാരണ നടപടി

രണ്ട് കേസുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചു

Published

|

Last Updated

കൊച്ചി | ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനെതിരെ കോടതിയുടെ അസാധാരണ നടപടി.
അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചു.

സൈബി ഹാജരായ രണ്ട് കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ തിരിച്ചു വിളിച്ചത്. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണു നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്.

അനുകൂല വിധി വാങ്ങി നല്‍കാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം നേരിടുകയാണ് അഡ്വ. സൈബി ജോസ്.

സൈബി ജോസ് ഹാജരായ രണ്ട് കേസുകളില്‍ പത്ത് പ്രതികള്‍ക്ക് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ജാമ്യം അനുവദിച്ചിരുന്നു. ഇരകളായ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും നോട്ടീസ് നല്‍കാതെയാണ് വാദം പൂര്‍ത്തിയാക്കിയതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

റാന്നി പോലീസ് പട്ടികജായി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹര്‍ജിക്കാരായ ബാബു , മോഹനന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തതില്‍ സംശയമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതി അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ 2022 ഏപ്രില്‍ 29 ന് താന്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവ് പുനപ്പരിശോധിച്ചത്. വാദി ഭാഗത്തിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒ യ്ക്ക് ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരയുടെ വാദത്തിനായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നോട്ടീസ് നല്‍കിയിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ മറുപടി. എന്നാല്‍ നോട്ടീസ് നല്‍കിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി.

ഇരയുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.

തുടര്‍ന്നാണ് സിആര്‍പിസി 482 പ്രകാരം മുന്‍ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അറിയിച്ചത്.