Connect with us

National

ബിറ്റ് കോയിന്‍ തട്ടിപ്പ്: ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും മുംബൈയിലെ ജുഹുവിലുള്ള റെസിഡന്‍ഷ്യല്‍ ഫ്ളാറ്റും പൂനയിലെ ബംഗ്ലാവും ഇഡി കണ്ടുകെട്ടിയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്.

Published

|

Last Updated

മുംബൈ|ബിറ്റ് കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 97.8 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ പ്രതിമാസം 10 ശതമാനം റിട്ടേണ്‍ നല്‍കാമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ആളുകളില്‍ നിന്ന് 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകള്‍ പ്രതികള്‍ ശേഖരിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. തട്ടിപ്പിലൂടെ ഇവര്‍ കള്ളപ്പണം വെളിപ്പിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം.

ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും മുംബൈയിലെ ജുഹുവിലുള്ള റെസിഡന്‍ഷ്യല്‍ ഫ്ളാറ്റും പൂനയിലെ ബംഗ്ലാവും ഇഡി കണ്ടുകെട്ടിയ വസ്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്. യുക്രൈനില്‍ ബിറ്റ്കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി രാജ് കുന്ദ്ര ഗെയിന്‍ ബിറ്റ്കോയിന്‍ പോന്‍സി അഴിമതിയുടെ സൂത്രധാരനായ അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്കോയിനുകള്‍ സ്വീകരിച്ചതായും അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ, കേസില്‍ സിമ്പി ഭരദ്വാജ്, നിതിന്‍ ഗൗര്‍, നിഖില്‍ മഹാജന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളായ അജയ് ഭരദ്വാജും മഹേന്ദ്ര ഭരദ്വാജും ഇപ്പോഴും ഒളിവിലാണെന്നാണ് ഇഡി പറയുന്നത്.

 

 

 

 

Latest