National
റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ട 22കാരനെ യുവാവ് കൊലപ്പെടുത്തി
ഐപിസി സെക്ഷന്‍ 109, 504 ,302, പട്ടികജാതി അതിക്രമങ്ങള്‍ തടയല്‍ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്
ബെംഗളൂരു | കര്‍ണാടകയിലെ യാദ്ഗിരി ജില്ലയില്‍ റൊട്ടി തീര്‍ന്നതിന്റെ പേരില്‍ കടയുടമയായ യുവതിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ദലിത് യുവാവായ രാകേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫയാസ് ,ആസിഫ് എന്നിവര്‍ക്കെതിരെയാണ് യാദ്ഗിര്‍ പോലീസ് കേസെടുത്തത്.
ഫയാസിന്റെ സഹോദരിയുടെ കടയില്‍ റൊട്ടി വാങ്ങാനെത്തിയ രാകേഷിനോട് റൊട്ടികളെല്ലാം തീര്‍ന്നുപോയെന്ന വിവരം പ്രതിയുടെ സഹോദരി അറിയിച്ചു. എന്നാല്‍ റൊട്ടി കിട്ടണമെന്ന് രാകേഷ് വാശിപിടിക്കുകയും കടയില്‍ ബഹളം ഉണ്ടാക്കുകയും ചെയ്തു.
യുവാവിന്റെ പരാക്രമണത്തില്‍ ഭയന്ന യുവതി കടയിലേക്ക് സഹോദരന്‍ ഫയാസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയാസ് രാകേഷുമായി വാക്കുതര്‍ക്കമുണ്ടാക്കി.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഫയാസും സുഹൃത്തും രാകേഷിനെ മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഐപിസി സെക്ഷന്‍ 109, 504 ,302, പട്ടികജാതി അതിക്രമങ്ങള്‍ തടയല്‍ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുന്ന യാദ്ഗിര്‍ പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അറിയിച്ചു.