Connect with us

National

മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം; മൂന്ന് പേരെ വെടിവെച്ചു കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ജിമ്മില്‍ മൂന്ന് പേരെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതി ജീതു സൈനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ബുലന്ദ്ഷഹറിലെ ധാരാവു പോലീസ് ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരോട് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ജീതു സൈനിക്ക് വെടിയേറ്റു. കൂടെയുണ്ടായിരുന്നയാള്‍ ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെട്ടു. പരിക്കേറ്റ സൈനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് തോക്കും തിരകളും സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഏപ്രില്‍ 25ന് ഖുര്‍ജയില്‍ ജിമ്മില്‍ നടന്ന ഒരു ജന്മദിനാഘോഷത്തിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ജന്മദിനക്കാരനായ ജീതു സൈനിയുടെ മുഖത്ത് കേക്ക് തേച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഈ നിസ്സാര കാര്യത്തെച്ചൊല്ലി പ്രകോപിതനായ സൈനി, സുഹൃത്തുക്കളുമായി മടങ്ങിപ്പോവുകയും പിന്നീട് മാരകായുധങ്ങളുമായി തിരിച്ചെത്തി വെടിയുതിര്‍ക്കുകയുമായിരുന്നു.അമര്‍ദീപ് (30), മനീഷ് (28), ആകാശ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സൈനിയുടെ വീടിന് പരിസരത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു

 

---- facebook comment plugin here -----

Latest