Connect with us

ACTRESS ATTACK CASE

നടിയെ ആക്രമിച്ച കേസ്: സമയം നീട്ടിനൽകണമെന്ന അന്വേഷണ സംഘത്തിൻ്റെ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി

അതേസമയം, ഒരു ദിവസം പോലും സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്ന അന്വേഷണ സംഘത്തിൻ്റെ ഹരജി വിധി പറയാനായി ഹൈക്കോടതി മാറ്റി. നാളെ വീണ്ടും ഹരജി പരിഗണിക്കും. മൂന്ന് മാസം കൂടി അനുവദിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം. അതേസമയം, ഒരു ദിവസം പോലും സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണത്തിന് മെമ്മറി കാര്‍ഡ് കോടതി പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്നും ദിലീപ് ചോദിച്ചു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം കോടതിയെ അപമാനപ്പെടുത്താനുള്ള യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരേ വിമര്‍ശനമുന്നയിച്ച് ഭാഗ്യലക്ഷ്മി. കേസില്‍ കോടതി നാടകം കളിക്കുകയാണെന്നും വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ട് നീതിയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

Latest