Connect with us

Kerala

അബ്ദുല്‍ വഹാബിനെ പുറത്താക്കിയെന്ന് ഐ എന്‍ എല്‍ അഡ്ഹോക് കമ്മിറ്റി; പാര്‍ട്ടി ഓഫീസില്‍ പ്രവേശിക്കരുത്

Published

|

Last Updated

കോഴിക്കോട് | പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് കാസിം ഇരിക്കൂറിനെ അനുകൂലിക്കുന്ന ഐ എന്‍ എല്‍ ദേശീയ നേതൃത്വം. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് വഹാബിനേയും സി പി നാസര്‍കോയ തങ്ങളെയും ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയത്. പാര്‍ട്ടിയുടെ പേരോ പതാകയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ടെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ബി ഹംസ ഹാജി അറിയിച്ചു.

പാര്‍ട്ടിയുടെ പേരില്‍ പൊതു ഇടങ്ങളില്‍ നിന്ന് സംഭാവനയോ മറ്റോ പിരിക്കരുതെന്നും കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫീസുകളിലോ പ്രവേശിക്കരുതെന്നും യോഗം താക്കീത് നല്‍കി. രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുതെന്നും ഈ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി അത്തരക്കാര്‍ക്ക് ആറു വര്‍ഷത്തേക്ക് മെമ്പര്‍ഷിപ്പ് നല്‍കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയരാവേണ്ടി വരുമെന്നും പാര്‍ട്ടി അണികളെ ഓര്‍മപ്പെടുത്തുന്നതായി യോഗ ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ഫെബ്രുവരി 13ന് ചേര്‍ന്ന ദേശീയ സമിതി യോഗം എ പി അബ്ദുല്‍ വഹാബ് പ്രസിഡന്റായുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയും കൗണ്‍സിലും പിരിച്ചുവിടുകയും വഹാബടക്കം ഏഴു പേര്‍ അടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. മന്ത്രി അഹ്‌മദ് ദേവര്‍കോവിലായിരുന്നു അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍. എന്നാല്‍, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു വഹാബിന്റെ പക്ഷം. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി പി നാസര്‍കോയ തങ്ങളെ സെക്രട്ടറി ഇന്‍ചാര്‍ജാക്കി പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. വഹാബിന്റെ നീക്കം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നായിരുന്നു അഡ്ഹോക് കമ്മിറ്റിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍, ഡോ. എ എ അമീന്‍, കെ എസ് ഫക്രുദ്ദീന്‍, കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, എം എം മാഹീന്‍, എം എ ലത്വീഫ്, സി പി അന്‍വര്‍ സാദത്ത്, യു എ ഇയില്‍ നിന്ന് കുഞ്ഞാവൂട്ടി കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.