Connect with us

Kerala

താമരശ്ശേരിയില്‍ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ; പ്രതി പിടിയില്‍

താമരശേരി പി സി മുക്കില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയെ വെള്ളിയാഴ്ച രാത്രിയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയത്

Published

|

Last Updated

താമരശേരി | അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ നിലമ്പൂര്‍ സ്വദേശി ബിനു അറസ്റ്റില്‍. താമരശേരി പി സി മുക്കില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയെ വെള്ളിയാഴ്ച രാത്രിയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയത്.

തുടര്‍ന്ന് കൈയും, മുഖവും കെട്ടി ബന്ദിയാക്കി. പത്തൊമ്പതുകാരനായ ബംഗാള്‍ സ്വദേശി നാജ്മി ആലമിനെ വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ശേഷം പ്രതി ഇയാളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു.പൊലീസും, സുഹൃത്തുക്കളുമെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ബിനുവിനെ രാത്രി തന്നെ പൊലീസ് പിടികൂടി. പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ നേരത്തെ പ്രതിയാണ് ബിനു.

നാജ്മി ആലത്തിനെ ഇയാള്‍ മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും സുഹൃത്തുക്കളെ വിളിപ്പിച്ച് തന്നെ കിഡ്‌നാപ്പ് ചെയ്തിരിക്കുകയാണെന്ന് പറയുകയും ചെയ്തു. തോക്ക് ചൂണ്ടിയാണ് നാജ്മിയെക്കൊണ്ട് സുഹൃത്തുക്കളെ വിളിപ്പിച്ചത്. കൈയും മുഖവും കെട്ടി നിലത്തു കിടത്തിയ നാജ്മി അവിടെ നിന്നും കാല്‍ വിരല്‍ ഉപയോഗിച്ച് ഫോണില്‍ നിന്ന് സുഹൃത്തിന് ലൊക്കേഷന്‍ അയച്ചുകൊടുക്കുകയായിരുന്നു. സ്ഥലം കണ്ടെത്തി സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളുമെത്തി ബിനുവിനെ പിടികൂടി.