Connect with us

Kerala

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍

കേസില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയിരുന്നു.

Published

|

Last Updated

കൊച്ചി| മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചതെന്നാണ് വിശദീകരണം. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354, 119 എ വകുപ്പും ചുമത്തിയാണ് കേസ്.

ഹരജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നല്‍കി. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സുരേഷ് ഗോപി മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഉടന്‍ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും അദ്ദേഹം തോളില്‍ കൈ വെച്ചു. തുടര്‍ന്ന് മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടി മാധ്യമ പ്രവര്‍ത്തക പോലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. സംഭവത്തില്‍ നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേഷ് ഗോപിയെ നേരത്തെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതാണ്.

 

 

 

 

Latest