Connect with us

National

വീട്ട് ജോലിക്കെത്തിച്ച 13കാരിക്ക് ക്രൂര പീഡനം; ദമ്പതികള്‍ അറസ്റ്റില്‍

കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതും പൊള്ളലേല്‍പ്പിച്ചതുമായ പാടുകളുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  കുഞ്ഞിനെ നോക്കാന്‍ എത്തിയ 13കാരിക്ക് ദമ്പതികളില്‍ നിന്ന് ക്രൂര പീഡനം. സംഭവം പുറത്തറിഞ്ഞതോടെ ഗുരുഗ്രാമിലെ തൊഴിലുടമയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. പെണ്‍കുട്ടി അതിക്രൂരമായ അക്രമണത്തിനാണ് ഇരയായതായി പോലീസ് പറഞ്ഞു.കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതും പൊള്ളലേല്‍പ്പിച്ചതുമായ പാടുകളുണ്ട്. കുട്ടിയെ ഇവര്‍ പട്ടിണിക്കിട്ടെന്നും പോലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മനീഷ് കൗര്‍, കമല്‍ജീത് കൗര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോലീസ് സ്റ്റേഷനില്‍ കുറ്റം സമ്മതിച്ച് പൊട്ടിക്കരഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മാസം മുമ്പാണ് ഇവര്‍ ഇവരുടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ നോക്കാനായി 13കാരിയെ ജോലിക്കെടുത്തത്.ജാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ശരീരമാസകലം മുറിവേറ്റ നിലയിലാണ്.ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനയും നടത്തുന്നുണ്ട്.

ദമ്പതികള്‍ പെണ്‍കുട്ടിയെ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചതായി പോലീസ് അറിയിച്ചു. ജോലി ചെയ്യുന്നില്ലെന്നും ഭക്ഷണം മോഷ്ടിച്ചുവെന്നും ആരോപിച്ചാണ് ക്രൂര പീഡനം. ദിവസങ്ങളോളം ഭക്ഷണം നല്‍കിയിരുന്നില്ല. ചവറ്റുകുട്ടയില്‍ നിന്ന് മിച്ചം വരുന്ന ഭക്ഷണം കഴിച്ചാണ് കുട്ടി അതിജീവിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുരുഗ്രാം ആസ്ഥാനമായുള്ള എന്‍ജിഒ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അറസ്റ്റിലായ യുവതിയെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പുറത്താക്കി.