Connect with us

Kerala

കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുകി അവശ നിലയില്‍ കണ്ടെത്തിയ പത്ത് വയസുകാരന്‍ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലന്‍ ആണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുകി അവശനിലയിലയില്‍ കണ്ടെത്തിയ പത്തുവയസുകാരന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. മാതാവ് എണ്ണ തേച്ച ശേഷം മകനെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകന്‍ കുളിക്കാറുള്ളത്. അതിനാല്‍ തന്നെ ആദ്യംസംശയം തോന്നിയില്ലെന്ന് രക്ഷിതാക്കള്‍ മൊഴി നല്‍കിയതായി മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കി.

അതേ സമയം തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനുള്ള സാധ്യതയുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.