Connect with us

Ongoing News

സീതത്തോട്- നിലയ്ക്കല്‍ കുടിവെള്ള പദ്ധതി 2022ല്‍ കമ്മീഷന്‍ ചെയ്യും

Published

|

Last Updated

മന്ത്രി റോഷി അഗസ്റ്റിന്‍ സീതത്തോട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദര്‍ശിക്കുന്നു. 

പത്തനംതിട്ട | സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി 2022 ജൂലൈ മാസം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാതി വഴിയിലായ സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്  ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണ പ്രവര്‍ത്തനം ഒമ്പത് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ 120 കോടി രൂപയുടെ പ്രവര്‍ത്തനം നടന്നുവരികയാണ്. പ്ലാപ്പള്ളി- ആങ്ങമൂഴി ഭാഗത്തെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സീതത്തോട്  ആങ്ങമൂഴി ഭാഗത്തിന്റെയും പ്ലാപ്പള്ളി  നിലയ്ക്കല്‍ ഭാഗത്തിന്റെയും റോഡിന്റെയും ഡിസ്ട്രിബ്യൂഷന്‍ ലൈനിന്റെയും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ചും വനം വകുപ്പുമായി ബന്ധപ്പെട്ടുമുള്ള പ്രശ്‌നം എം എല്‍ എമാരായ കെ യു ജനീഷ് കുമാറും പ്രമോദ് നാരായണും ചേര്‍ന്ന് സമയബന്ധിതമായി പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 15 ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടികള്‍ വകുപ്പ് സ്വീകരിക്കണം.

ശബരിമല തീര്‍ഥാടകര്‍ക്ക് ശാശ്വതമായി കുടിവെള്ളം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാട്ടര്‍ അതോറിറ്റി പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന കരാറുകാരനുമായി ചര്‍ച്ച നടത്തി പ്രവര്‍ത്തനം വേഗത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പമ്പയില്‍ കുടിവെള്ള ടാങ്ക് നിര്‍മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും വിലയിരുത്തി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ എസ് സേതുകുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി വിനു, എ എക്‌സ് ഇ ബി ശ്രീലത, എ ഇ ഷാജി ജോണ്‍ പങ്കെടുത്തു.