Connect with us

Health

ഹെപ്പറ്റൈറ്റിസ് നിര്‍മാര്‍ജനം; വ്യക്തി ശുചിത്വം പ്രധാനം

Published

|

Last Updated

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായാണ് ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. ഓരോ 30 സെക്കന്‍ഡിലും ഒരാള്‍ ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ അനുബന്ധ രോഗങ്ങള്‍ കാരണം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എ മുതല്‍ ഇ വരെയുള്ള അഞ്ചു തരം വൈറസുകള്‍ മൂലം ഉണ്ടാകുന്ന ഈ രോഗാവസ്ഥയില്‍ ഹെപ്പറ്റൈറ്റിസ് ബി യും സിയുമാണ് മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്.

ഓരോ വര്‍ഷവും 11 ലക്ഷത്തോളം പേര്‍ ഹൈപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ബാധിച്ചു മരിക്കുന്നുണ്ട്. 30 ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും രോഗബാധിതരാകുന്നത്. 80 ശതമാനം ആളുകളും ഹെപ്പറ്റൈറ്റിസ് വൈറസ് രോഗം തിരിച്ചറിയാത്തവരാണ്. പ്രധാനമായും ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്, മഞ്ഞപ്പിത്തം, പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ്. “ഹെപ്പറ്റൈറ്റിസ്; ഇനി കാത്തിരിക്കാനാവില്ല, രോഗ നിര്‍ണയവും ചികിത്സയും വൈകിക്കരുത്” എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. 2030 ആകുമ്പോഴേക്കും പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ ലോകത്തു നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ കണ്ടുവരുന്നത് കുറഞ്ഞ തോതില്‍ അപകടകാരിയായ എ വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് ആണ്. മലിനജലം, ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിസര്‍ജ്യങ്ങള്‍, ശുചിത്വമില്ലാത്ത ചുറ്റുപാടുകള്‍ എന്നിവയില്‍ നിന്നാണ് ഈ രോഗം പ്രധാനമായും വ്യാപിക്കുന്നത്. ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന രോഗമാണിത്. ഗര്‍ഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തുക, നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുക, പരിശോധനയിലൂടെ നേരത്തെ ഹെപ്പറ്റൈറ്റിസ് രോഗം കണ്ടെത്തുക, പ്രതിരോധത്തിന്റെയും ചികിത്സയുടെയും സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ പ്രാധാന്യം നല്‍കുന്നത്.

ഹെപ്പറ്റൈറ്റിസ് രോഗബാധിതരായ ആളുകളില്‍ നിന്ന് രക്തം സ്വീകരിക്കുക, മയക്കുമരുന്ന് ഉപയോഗം, അസുരക്ഷിതമായ ലൈംഗിക ബന്ധം എന്നിവയാണ് ബി, സി ഗണങ്ങളിലുള്ള ഹെപ്പറ്റൈറ്റിസ് രോഗങ്ങളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പഠനമനുസരിച്ച് ലോകമാകെ ഈ രോഗം ബാധിച്ചവര്‍ 58 ദശലക്ഷം പേരാണ്. എന്നാല്‍ രോഗം തിരിച്ചറിഞ്ഞവര്‍ 21 ശതമാനം മാത്രമാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞ നിറത്തിലാകുന്നത്, മല-മൂത്രങ്ങള്‍ക്ക് നിറവ്യത്യാസം, ശരീര ഭാരം പെട്ടെന്ന് കുറയുക എന്നിവ മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങളാണ്. മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധ മാര്‍ഗം. വ്യക്തി ശുചിത്വം, ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയുന്നതും കഴിക്കാതിരിക്കുക എന്നീ മുന്‍കരുതലുകള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ടതാണ്. പുറത്തുനിന്ന് ശീതള പാനീയങ്ങള്‍ കുടിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ചൂടുള്ള ആഹാരം കഴിക്കുക, ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കുക, എപ്പോഴും കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

കരള്‍രോഗം വിശപ്പു കുറയ്ക്കുകയും ശരീരം ക്ഷീണിക്കാനും കാരണമാകുന്നു. അതുകൊണ്ട് രോഗികള്‍ ഇടവിട്ട് ഭക്ഷണം കഴിക്കണം. സിറോസിസ് രോഗികളില്‍ ആല്‍ബുമിന്റെ അളവ് കുറയുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഹാരത്തില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തുവാന്‍ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ ഡി പൂര്‍ണമായും ഇല്ലാതാക്കാനുള്ള പ്രതിരോധ കുത്തിവപ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സീന്‍ സൗജന്യമായി നല്‍കുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങളുടെ ചികിത്സാ ചെലവ് വളരെ വലുതാണ്. ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയിലൂടെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും വണ്ടാനം ടി ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. ഡോക്ടര്‍മാരും സര്‍ക്കാറും പൊതുജനങ്ങളും ഒറ്റക്കെട്ടായി ഹെപ്പറ്റൈറ്റിസിനെതിരെ പോരാടിയാല്‍ 2030തോടെ ഭൂമിയില്‍ നിന്ന് ഈ രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും.