Connect with us

Kerala

പന്തളത്ത് പട്ടാപ്പകള്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും കവര്‍ന്നു

Published

|

Last Updated

കവര്‍ച്ചക്ക് ഇരയായ ശാന്തകുമാരി പോലീസിനോട് സംഭവം വിശദീകരിക്കുന്നു

പന്തളം | പട്ടാപ്പകല്‍ വീട്ടിലെത്തിയ കവര്‍ച്ചക്കാര്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു .
പന്തളം നഗരസഭയിലെ ഏഴാംവാര്‍ഡില്‍ കടക്കാട് വടക്ക് പനയറയില്‍ പരേതനായ അനന്തന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരിയാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. ശാന്തകുമാരി അണിഞ്ഞിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയുമാണ് കവര്‍ന്നത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ആവശ്യത്തിന് വാഴയില വെട്ടാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കള്‍ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാന്‍ കത്തിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് കത്തി എടുക്കാനായി അടുക്കള ഭാഗത്തുകൂടെ വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ യുവാക്കളും ഇവരെ പിന്തുടരുകയായിരുന്നു. വീട്ടിനുള്ളില്‍വെച്ച് യുവാക്കള്‍ ശാന്തകുമാരിയുടെ കൈകള്‍ തോര്‍ത്ത് കൊണ്ട് കെട്ടിയിട്ടു. വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തു. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.

കവര്‍ച്ചക്ക് ശേഷം പുറത്തേക്കിറങ്ങാനൊരുങ്ങിയ യുവാക്കളോട് ശാന്തകുമാരി തന്നെയാണ് കൈകളിലെ കെട്ട് അഴിക്കാന്‍ അപേക്ഷിച്ചത്. തുടര്‍ന്ന് മോഷ്ടാക്കള്‍ കേട്ടഴിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.പിന്നാലെ ശാന്തകുമാരി ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു.

Latest