Connect with us

Ongoing News

നായകന്‍ മുന്നില്‍ നിന്ന് നയിച്ചു; ശ്രീലങ്കയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Published

|

Last Updated

കൊളംബോ | നായകന്‍ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇന്ത്യയുടെ യുവനിരക്ക് ശ്രീലങ്കയില്‍ വിജയത്തുടക്കം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ഗംഭീര ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോൾ 36.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 263 റൺസെടുത്തു. ശിഖര്‍ ധവാന്‍ പുറത്താകാതെ 86 റണ്‍സ് എടുത്തു. അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ഇശാന്‍ കിഷനും ധവാന് മികച്ച പിന്തുണ നല്‍കി. 59 റണ്‍സാണ് കിഷന്‍ എടുത്തത്.

ഓപണര്‍ പൃഥ്വി ഷാ 43 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 26ഉം സൂര്യകുമാര്‍ യാദവ് 31ഉം റണ്‍സെടുത്തു. ലങ്കന്‍ ബോളിംഗ് നിരയില്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു. ലക്ഷണ്‍ സന്ദകന്‍ ഒരു വിക്കറ്റ് നേടി.

ലങ്കന്‍ നിരയിൽ വാലറ്റക്കാരനായ ചാമിക കരുണാരത്‌നെ പുറത്താകാതെ 35 ബോളില്‍ 43 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. ക്യാപ്റ്റന്‍ ദസൂന്‍ ശനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാന്‍ഡോ (32), മിനോദ് ഭാനുക (27), ഭാനുക രജപക്‌സ (24) എന്നിവരും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു. ബോളിംഗ് നിരയില്‍ ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതവും ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഒന്നുവീതവും വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് വിക്കറ്റൊന്നും കിട്ടിയില്ല.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുമ്പോഴാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള യുവനിര ശ്രീലങ്കയോട് ഏറ്റുമുട്ടുന്നത്.