Connect with us

Gulf

വയനാട് മെഡിക്കല്‍ കോളേജില്‍ ഐ സി എഫിന്റെ ഓക്‌സിജന്‍ പ്ലാന്റ് സെപ്തംബറില്‍

Published

|

Last Updated

മാനന്തവാടി | വയനാട് മെഡിക്കല്‍ കോളേജില്‍ ഐ.സി.എഫിന്റെ (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍) നേതൃത്വത്തിൽ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റ് സെപ്തംബറിൽ പ്രവര്‍ത്തനമാരംഭിക്കും. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഐ.സി.എഫ് ഒന്നരകോടി രൂപ ചെലവിലാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. 1178 ലിറ്റര്‍ കപ്പാസിറ്റിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക.

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നോര്‍ക്ക വഴി പ്രവാസി സംഘടനകളെ ഈ വിഷയം ബോധ്യപ്പെടുത്തുകയും ഐസിഎഫിനോട് ഓക്‌സിജന്‍ പ്ലാന്റ് പദ്ധതി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും ഐസിഎഫിനോട് പദ്ധതി ഏറ്റെടുക്കാന്‍ നിർദേശിച്ചു. തുടർന്ന് സംസ്ഥാനം ഇത്രയും വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഈ ദൗത്യം ഏറ്റെടുക്കാന്‍ ഐസിഎഫ് തീരുമാനിക്കുകയായിരുന്നു. പ്ലാന്റിന് ആവശ്യമായ ഫണ്ട് ഐസിഎഫ് പ്രവര്‍ത്തകര്‍ വളരെ പെട്ടെന്നു സമാഹരിച്ചു.

ആരോഗ്യവകുപ്പും കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനും ആവശ്യപ്പെട്ടത് പ്രകാരം ഏറ്റവും അനിവാര്യമെന്ന് ബോധ്യപ്പെട്ട വയനാട് മെഡിക്കല്‍കോളജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ നല്‍കുന്നത്. ഇതിനായുളള പര്‍ച്ചേസ് ഓര്‍ഡര്‍ ജൂലൈ ഏഴിന് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ നല്‍കി.

സെപ്തംബര്‍ അവസാന വാരത്തോടുകൂടി പ്ലാന്റ് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വയനാട് മെഡിക്കല്‍ കോളേജില്‍ നടന്ന ചര്‍ച്ചയില്‍ ഐസിഎഫ്-ജിസിസി കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അസീസ് സഖാഫി മമ്പാട്, ട്രഷറര്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, ജി.സി.സി. സെക്രട്ടറി അബ്ദുല്‍ ഹമീദ് ചാവക്കാട്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ ഒ അഹമ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി എസ് ഷറഫുദ്ദീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പുറ്റാട്, വി.എസ്.കെ. തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ പിവിഎസ് മൂസ, ഡി.എം.ഒ. ഡോ. ആര്‍ രേണുക, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ പി ദിനേശ്കുമാര്‍, ആര്‍.എം. ഒ. ഡോ. സി ശക്കീര്‍ ,ഡോ.കെ.സുരേഷ് പങ്കെടുത്തു.

Latest