Connect with us

Covid19

മരണഭീതി അകന്നോ? സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ത്?

Published

|

Last Updated


കോഴിക്കോട് | കുതിച്ചുയര്‍ന്ന കൊവിഡ് മരണങ്ങള്‍ കണ്ടു മനസ്സു മരവിച്ചതോടെ കൊറോണ നിയന്ത്രണങ്ങള്‍ക്കു ജനം വിലകല്‍പ്പിക്കാതായെന്നും ഇതാണ് കേരളത്തില്‍ കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ തടയാനാകാത്തതിനു പ്രധാന കാരണമെന്നും വിലയിരുത്തല്‍. ഒന്നര വര്‍ഷമായി കൊറോണയോടൊപ്പമുള്ള ജീവിതവും ഇതുമൂലം ഉണ്ടായ കടുത്ത സാമ്പത്തിക പരാധീനതകളും നിയന്ത്രണങ്ങളേയും മരണഭീതിയേയും വിലകല്‍പ്പിക്കാത്ത അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചു.

നേരത്തേ, മരണ നിരക്ക് വളരെ കുറവായിരുന്നപ്പോള്‍ ഉണ്ടായ കരുതല്‍ ഇപ്പോഴില്ല. മരണ വാര്‍ത്തകള്‍ സൃഷ്ടിച്ച മരവിപ്പായിരിക്കാം ഇതിനു കാരണം. മരിക്കുന്നവരില്‍ യുവാക്കളും വന്‍തോതില്‍ ഉള്‍പ്പെടുന്നു.  നേരത്തേ “ഭയം വേണ്ട ജാഗ്രത മതി” എന്നായിരുന്നു പ്രഖ്യാപനം. ഇപ്പോള്‍ ഭയവും ജാഗ്രതയും നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്ന് ഐ എം എയുടെ വിദഗ്ധനും കൊറോണ പോരാളി ദേശീയ പുരസ്‌കാര ജേതാവുമായ ഡോ. അജിത് ഭാസ്കർ സിറാജ് ലൈവിനോടു പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി (ടി പി ആര്‍) നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്.
ഇതില്‍ പ്രധാനപ്പെട്ടത് കേരളത്തിലെ ജനസാന്ദ്രതയാണ്. ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ പേര്‍ കഴിയുന്ന സംസ്ഥാനം എന്ന അവസ്ഥ കേരളത്തിലെ രോഗ വ്യാപനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുമ്പോള്‍ രോഗവ്യാപനം കുറയുകയും ലോക്ക്ഡൗണില്‍ ഇളവു വരുമ്പോള്‍ രോഗവ്യാപനം കൂടുകയും ചെയ്യുന്ന പ്രവണതയാണ് കേരളത്തില്‍ കാണുന്നത്. പുറത്തിറങ്ങാന്‍ കിട്ടുന്ന അവസരങ്ങളില്‍ മുന്‍കരുതലുകള്‍ വ്യാപകമായി അവഗണിക്കപ്പെടുന്നു. ബിവറേജസിലും കടകളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെടുന്നു. ഇവിടെയൊന്നും ഫലപ്രദമായി മാസ്‌ക് ധരിക്കുന്നില്ല. മധ്യവയസ്‌കര്‍ പോലും വായ മാത്രം മൂടുന്ന നിലയിലാണ് ഇപ്പോഴും മാസ്‌ക് ധരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിലെ അനാസ്ഥയാണ് സാമൂഹിക വ്യാപനത്തിലേക്കു നയിക്കുന്നത്.

ഡെല്‍റ്റ വൈറസ് വ്യാപനം കൂടുതലും നടക്കുന്നതു വീട്ടിനുള്ളില്‍ വച്ചാണ്. വീട്ടില്‍ ആരും മാസ്‌ക് ധരിക്കുന്നില്ല. എന്നാല്‍, പുറത്തുപോയി വരുന്ന ആള്‍  ഒരു സുരക്ഷയും പാലിക്കാതെയാണ് വീട്ടില്‍ പെരുമാറുന്നത്. പോസിറ്റീവായ  പലരും വീട്ടില്‍ നിന്നു പുറത്തിറങ്ങാത്തവരാണെന്നാണ് അനുഭവം. പുറത്തു പോകുന്ന ആള്‍ വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അയാളില്‍ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം കടന്നു പോകും. എന്നാല്‍, ഇയാള്‍ രോഗം കൈമാറിയ മറ്റ് അംഗങ്ങള്‍ക്ക് ഇതു രൂക്ഷമാവാം.

ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്തത് ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് ധരിക്കില്ല എന്നതും ഭക്ഷണം കഴിക്കുമ്പോള്‍ തെറിക്കുന്ന ഉമിനീര്‍ വഴി രോഗ വ്യാപനം വര്‍ധിക്കും എന്നതിനാലുമാണ്. നമ്മുടെ ലോക്ക് ഡൗണ്‍ രീതിയില്‍ നിലനില്‍ക്കുന്ന രീതിയും ജനങ്ങളെ കൂട്ടം കൂടാന്‍ പ്രേരിപ്പിക്കുന്നതാണ്. ശനിയും ഞായറും ലോക്ക്ഡൗണ്‍ ആണെന്നതിനാല്‍ വെള്ളിയാഴ്ച കടകളിലെല്ലാം ജനങ്ങള്‍ വന്‍തോതില്‍ കൂട്ടം കൂടുന്നു. ഇത്തരം കൂട്ടങ്ങളിലൊന്നും പലരും ശരിയായി മാസ്‌ക് ധിരിക്കുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നിന്നു സംസാരിക്കുമ്പോള്‍ പലരും മാസ്‌ക് സ്പര്‍ശിക്കും. ഇതുവഴി വളരെ വേഗം രോഗം വ്യാപിക്കും. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ ഇനി രോഗം വരില്ലെന്ന ധൈര്യത്തിലാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. 70 ശതമാനത്തോളം പേര്‍ക്കും കുത്തിവെപ്പു നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ സ്വാഭാവിക പ്രതിരോധം എന്ന പ്രതിഭാസം സാധ്യമാവൂ എന്ന കാര്യം ഇവര്‍ ഗൗനിക്കുന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ നിന്നു രോഗം വാങ്ങിയാണ് മിക്കവരും വീട്ടില്‍ വിതരണം ചെയ്യുന്നത്. കൊവിഡ് വന്നവര്‍ക്കു വീണ്ടും വരില്ലെന്ന തെറ്റായ ധാരണയും പലരും വച്ചുപുലര്‍ത്തുന്നു.

നിയന്ത്രണങ്ങളെ എങ്ങനെ മറികടക്കാമെന്നാണ് എല്ലാവരും ശ്രമിക്കുന്നത്. വിവാഹത്തിന് 50 പേര്‍ എന്നു പറഞ്ഞാല്‍ എല്ലാ സമയത്തും 50 പേര്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥയാണുണ്ടാവുന്നത്. ജോലിക്കും മറ്റും പുറത്തുപോയി വരുന്നവര്‍ വസ്ത്രങ്ങളും മാസ്‌കും കുളിമുറിയില്‍ സോപ്പിട്ടു വച്ച ശേഷം കുളികഴിഞ്ഞേ വീട്ടില്‍ പ്രവേശിക്കാവു എന്ന ജാഗ്രത കൈമോശം വന്നിരിക്കുന്നു. കേരളത്തില്‍ പൊതുവെ സഞ്ചാരം കൂടുതലാണ്. ജോലിക്കും മറ്റുമായി യാത്ര ചെയ്യുന്നവരാണ് ഏറെയും. ഇതു രോഗ ബാധ പടരാന്‍ ഇടനല്‍കുന്നു. ബസ്സില്‍ ഒരു രോഗിയുണ്ടെങ്കില്‍ എല്ലാവരിലും വൈറസ് ബാധക്ക് അതുമതി. മൊബൈല്‍ ഫോണിന്റെ ഉപയോഗവും വൈറസ് ബാധക്ക് വലിയ കാരണമാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മിക്കപേരും മാസ്‌ക് താഴ്തുന്നു.

ജനിതകമാറ്റം വന്ന വൈറസ് കൂടുതല്‍ അപകടകാരിയാണെന്നും മരണത്തിലേക്കു നയിച്ചേക്കാമെന്നുമുള്ള ബോധം ജനങ്ങളെ ചിന്തിപ്പിക്കുന്നില്ല. എല്ലാ വ്യാപാര കേന്ദ്രങ്ങളും തുറക്കാന്‍ വേണ്ടി സമരം നടക്കുകയാണ്. എല്ലാവര്‍ക്കും ജീവിത പ്രശ്നമുണ്ട്. കടകള്‍ തുറക്കാനാവാത്ത വ്യാപാരികളെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കുകയല്ലാതെ വ്യാപാര കേന്ദ്രങ്ങള്‍ പഴയ പടി തുറക്കുന്നത് രോഗ വ്യാപനം കൂട്ടും. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ട് യാത്രക്കാരെ വഴിയില്‍ തടഞ്ഞിട്ടു ചോദ്യം ചെയ്തിട്ടു കാര്യമില്ല. വ്യാപാര സ്ഥാപനങ്ങളിലും ബിവറേജസ് ക്യൂവിലുമെല്ലാം ജനങ്ങള്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നു, മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണു വേണ്ടത്. എത്രയും പെട്ടെന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുക, വായും മൂക്കും മൂടി മാസ്‌ക് ധരിക്കുക എന്നതാണ് പ്രധാന പ്രതിരോധം. കൃത്യമായി മാസ്‌ക് ധിരിക്കാതെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് കനത്ത പിഴ വിധിച്ചാല്‍ മാത്രമേ ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയള്ളൂ.

കേസുകള്‍ കുറയുമ്പോഴും മരണ നിരക്കു കൂടുന്നു എന്ന പ്രവണത പലരും പറയുന്നു. എന്നാല്‍ കേസുകള്‍ കുറയുകയല്ല. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുകയാണ്. അനുബന്ധ രോഗങ്ങള്‍ ഗുരുതരമാകുമ്പോഴേക്കും ടെസ്റ്റ് നെഗറ്റീവായിരിക്കും എന്നേയുള്ളൂ. മരണത്തിലേക്കു നയിക്കുന്നത് ഏറെയും അനുബന്ധരോഗമായ ന്യുമോണിയയാണ്. വിദഗ്ധ ഡോക്ടര്‍മാരില്ലാത്ത ആശുപത്രികളിലാണ് ഇത്തരക്കാര്‍ ചികിത്സ തേടുന്നത്. സി കാറ്റഗറിയില്‍ എത്തിയ രോഗികള്‍ തീര്‍ച്ചയായും നെഞ്ചുരോഗ വിദഗ്ധര്‍ ഉള്ള ആശുപത്രിയില്‍ തന്നെ ചികിത്സ തേടണം. വിദഗ്ധര്‍ പറയുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയ സന്ദേശങ്ങളേയാണ് ചികിത്സയില്‍ പലരും ആശ്രയിക്കുന്നത്. സ്വയം ചികിത്സ അപകടമുണ്ടാക്കുന്നു. ചിലര്‍ പ്രതിരോധം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നു. പ്രതിരോധം ഉയര്‍ത്തുന്ന ഒരു ചികിത്സയും മോഡേണ്‍ മെഡിസിന്‍ മുന്നോട്ടു വയ്ക്കുന്നില്ല. കൊവിഡ് അനന്തര ചികിത്സ എന്ന പേരില്‍ ആശുപത്രികളില്‍ എത്തുന്നവരെല്ലാം രോഗം പടര്‍ത്താന്‍ കഴിയുന്നവരാണെന്നും അദ്ദേഹം പറയുന്നു.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

  • എത്രയും വേഗം രണ്ടു ഡോസ് വാക്സിന്‍ സ്വീകരിക്കുക. പുറത്തിറങ്ങുമ്പോള്‍ വായും മൂക്കും മൂടുന്ന മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.
  • പുറത്തു ജോലിക്കു പോകുന്നവര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷം വീട്ടിലെ അംഗങ്ങളുമായി ഇടപഴകുക.
  • വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാസ്‌ക് മാത്രമാണ് മറ്റൊരു വാക്‌സിന്‍ എന്നു കരുതുക.
  • വാക്‌സിന്‍ എടുത്തവര്‍ക്കും ലഘുവായ ലക്ഷണങ്ങളോടെ രോഗം വരാം. ഇവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്യും.
  • ഒരിക്കല്‍ രോഗം വന്നവര്‍ക്കു വീണ്ടും വരില്ലെന്നത് തെറ്റിദ്ധാരണ മാത്രമാണ്.
  • 70 ശതമാനത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സമൂഹത്തില്‍ ആര്‍ജിത പ്രതിരോധം ഉണ്ടാവുകയുള്ളു.
  • കൊറോണക്കിടെ മറ്റു രോഗങ്ങളെ കുറിച്ചുള്ള ജാഗ്രത കൈവിടരുത്.
  • സി കാറ്റഗറിയിലുള്ള രോഗികള്‍ തീര്‍ച്ചയായും നെഞ്ചുരോഗ വിദഗ്ധരുള്ള ആശുപത്രിയില്‍ തന്നെ ചികിത്സ തേടുക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest