Connect with us

Kerala

ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കുന്നു; ജൂലൈ ഏഴ് മുതല്‍ പ്രാബല്യം

Published

|

Last Updated

തിരുവനന്തപുരം | ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി (ടി പി ആര്‍)ന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാന്‍ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനക്രമീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്. ജൂലൈ ഏഴ് മുതലായിരിക്കും ഇതനുസരിച്ചുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക.

ടി പി ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സിയിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടി പി ആര്‍ പ്രകാരം ഉള്‍പ്പെടുക.

എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും, ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേകം ഇടപെടാനും നിര്‍ദേശിച്ചിട്ടുണ്ട്.

താത്ക്കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. പ്രവാസികള്‍ക്കുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

Latest