Connect with us

Kerala

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം | ശാസ്താംകോട്ട പോരുവഴിയില്‍ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടര്‍കൂടിയായ കിരണ്‍ കുമാറിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുവകുപ്പുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം ചേര്‍ക്കാനാണ് പോലീസ് തീരുമാനം.

വിസ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ കിരണ്‍ കുമാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം മര്‍ദിച്ചിട്ടില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അന്ന്് രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ ശുചിമുറയില്‍ കയറി കതകടത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ശുചിമുറിയില്‍ പോയി 20 മിനുട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ട് പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

കിരണിന്റെ അമ്മയും തന്റെ മകളെ ക്രമിക്കാറുണ്ടെന്ന് വിസ്മയയുടെ മാതാവ് ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് തലേ ദിവസം കിരണിന്റെ സഹോദരി വീട്ടിലെത്തിയതായും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ കിരണിന്റെ കുടുംബത്തേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിസ്മയ(24)യെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ പിന്നീട് പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

Latest