Ongoing News
കോപ്പയില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍; യൂറോയിൽ ഡെൻമാർക്ക് പ്രീക്വാർട്ടറിൽ

ബ്രസീലിയ കോപ്പെന്‍ഹേഗന്‍ | ലോകം മുഴുവനുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ കാത്ത് അര്‍ജന്റീന കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍. മൂന്നാം മത്സരത്തില്‍ പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മെസിയും സംഘവും ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
കളിയുടെ പത്താം മിനുട്ടില്‍ അലഹാന്ദോ ഗോമസാണ് അര്‍ജന്റീനയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമാണ് അര്‍ജന്റീനക്കുണ്ടായത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബൊളീവിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്‍ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്‍ക്ക് അവസാന 16-ല്‍ എത്തിയത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം 2-0ന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്‍മാര്‍ക്കിനുള്ള വഴിയൊരുക്കി.
സമ്പൂര്‍ണ ജയത്തോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ എത്തിയത്. റൊമേലു ലുകാകു ഒരു ഗോള്‍ നേടി. മറ്റൊന്ന് ഫിന്‍ലന്‍ഡിന്റെ ദാനമായിരുന്നു. ആദ്യ പകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ വഴങ്ങാതെ കാത്തു. എന്നാല്‍ 74-ാം മിനിറ്റില്‍ ഹ്രഡക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഒരു ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള സകല വഴികളും ഫിന്‍ലന്‍ഡ് നോക്കി. ആ വെപ്രാളത്തില്‍ മറ്റൊരു ഗോള്‍ കൂടി ഫിന്‍ലന്‍ഡിന്റെ വലയില്‍ കയറി.