Connect with us

Articles

ഹാള്‍മാര്‍ക്കിംഗ്: സംരക്ഷിക്കപ്പെടുന്നത് ഉപഭോക്താവിന്റെ അവകാശം

Published

|

Last Updated

ചെലവഴിക്കുന്ന പണത്തിന് നൂറ് ശതമാനം മൂല്യം ലഭിക്കുകയെന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കാന്‍ കെല്‍പ്പുള്ളതാണ്.

ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി കാലാനുസൃതമായ പല നിയമങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ജൂണ്‍ 16 മുതല്‍ ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. ഉയര്‍ന്ന വിലയുള്ള അമൂല്യലോഹമായ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പലപ്പോഴും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ട്. വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താന്‍ ഉപഭോക്താവിന് എല്ലായ്‌പ്പോഴും കഴിയാത്ത സ്ഥിതിയുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഹാള്‍ മാര്‍ക്കിംഗ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. സര്‍ക്കാറിന്റെ സുപ്രധാന നടപടിയായിത്തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ പ്രധാനമായും നിക്ഷേപത്തിനും പാരിതോഷികങ്ങള്‍ നല്‍കുന്നതിനുമാണ് ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത്. സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണനിലവാരത്തിന്റെയും പരിശുദ്ധിയുടെയും കാര്യത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്റെ കടമയാണ്. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് ഇതിനുള്ള ഏറ്റവും നല്ല ഉപാധിയാണ്. ഇത് സ്വര്‍ണ്ണത്തിന്റെ പേരിലുള്ള തട്ടിപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

സ്വര്‍ണ്ണാഭരണങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനായി വെള്ളി, ചെമ്പ്, സിങ്ക് ഉള്‍പ്പെടെയുള്ള മറ്റ് ലോഹങ്ങള്‍ സ്വര്‍ണ്ണത്തോടൊപ്പം ചേര്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണത്തെ 22 ക്യാരറ്റ്, 18 ക്യാരറ്റ്, 14 ക്യാരറ്റ് എന്നിങ്ങനെ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിജപ്പെടുത്തിയിട്ടുണ്ട്. 22 ക്യാരറ്റ് സ്വര്‍ണ്ണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താനായി ഒരു ഗ്രാമില്‍ 91.6 ശതമാനം സ്വര്‍ണ്ണം ഉണ്ടായിരിക്കണം. 18 ക്യാരറ്റ് സ്വര്‍ണ്ണത്തില്‍ 75 ശതമാനവും, 14 ഗ്രാം സ്വര്‍ണ്ണത്തില്‍ 58.5 ശതമാനവും സ്വര്‍ണ്ണം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ച പരിശുദ്ധി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്. ഇതിനായി രാജ്യത്ത് നിരവധി സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഹാള്‍ മാര്‍ക്കിംഗ് നടത്തിയ ആഭരണത്തില്‍ ബി.ഐ.എസ് മുദ്ര, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി, ഹാള്‍മാര്‍ക്കിംഗ് ഏജന്‍സിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തട്ടിപ്പ് നടത്തിയാല്‍ ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ഭാവിയില്‍ ബി.ഐ.എസ് മുദ്ര, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി എന്നിവയ്ക്ക് പുറമെ ആറക്ക ഹാള്‍മാര്‍ക്കിംഗ് യുണീക്ക് ഐഡിയായിരിക്കും (ഒഡകഉ) സ്വര്‍ണ്ണാഭരണത്തില്‍ രേഖപ്പെടുത്തുക.

ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നതിലൂടെ മൂന്ന് തരത്തിലുള്ള നേട്ടങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക. താന്‍ വാങ്ങുന്ന സ്വര്‍ണ്ണാഭരണം പരിശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കാനാകുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. വാങ്ങിയ സ്വര്‍ണ്ണം എപ്പോള്‍ വില്‍ക്കേണ്ടി വന്നാലും തേയ്മാനവും മറ്റും ഒഴികെ അതിന്റെ മൂല്യത്തില്‍ കുറവ് വരുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. അതായത് പരിശുദ്ധി കുറവാണ് എന്ന് പറഞ്ഞുകൊണ്ട് പഴയ സ്വര്‍ണ്ണത്തിന് വില കുറയ്ക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണ്ണത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നുവെന്നതാണ് മൂന്നാമത്തെ നേട്ടം.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി സ്വര്‍ണ്ണ വില്‍പ്പന രംഗത്തുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ആഭരണത്തിന്റെ പരിശുദ്ധിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് എനിക്ക് പറയാനാകും. ഒരു കാരണവശാലും ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 21 വര്‍ഷമായി 100 ശതമാനം ഹാള്‍മാര്‍ക്കിംഗ് നടത്തിയ ആഭരണങ്ങള്‍ മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ വില്‍പ്പന നടത്തുന്നത്. ഇതിലൂടെ കമ്പനിക്ക് വലിയ തോതിലുള്ള ബിസിനസ് പുരോഗതി നേടാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും മുപ്പത് ശതമാനത്തോളം സ്വര്‍ണ്ണ വ്യാപാരികള്‍ മാത്രമേ ഹാള്‍മാര്‍ക്കിംഗ് നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്നുള്ളൂ. മാത്രമല്ല വ്യാജ ഹാള്‍മാര്‍ക്കിംഗ് നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നുമുണ്ട്. ഇതിനായി നിരവധി വ്യാജ ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ആഭരണ നിര്‍മ്മാതാക്കള്‍, വില്‍പ്പനക്കാര്‍, ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ എന്നിവര്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നതില്‍ തുല്യ ഉത്തരവാദിത്തം ഏര്‍പ്പെടുത്തുകയും ഇത് ലംഘിക്കുന്നുണ്ടോയെന്ന് കര്‍ശന പരിശോധന നടത്തുകയും വേണം.

ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ അത് നടത്തുന്നതിന് വേണ്ടത്ര കേന്ദ്രങ്ങള്‍ ഇല്ലായെന്ന പരാതിയുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്. അത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. രാജ്യത്ത് നിലവില്‍ 965 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളാണുള്ളത്. ഇതില്‍ നല്ലൊരു ഭാഗം സെന്ററുകളുടെയും സേവനം ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തിയാല്‍ ഹാള്‍ മാര്‍ക്കിംഗ് നടത്തുന്നതിന് യാതൊരു പ്രയാസവും ഉണ്ടാകില്ല.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്നുണ്ട്. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവയും ജി.എസ്.ടിയും ഉള്‍പ്പെടെ 13.75 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നികുതി വെട്ടിച്ച് കള്ളക്കടത്തായി കൊണ്ട് വരുന്ന സ്വര്‍ണ്ണം അനധികൃത ആഭരണ നിര്‍മ്മാണ ശാലകളിലെത്തിച്ച് ആഭരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയകളും ഭീകര സംഘടനകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ സമാന്തര സാമ്പത്തിക വ്യവസ്ഥ അവര്‍ സൃഷ്ടിക്കുകയാണ്. ആഭരണ നിര്‍മ്മാണശാലകളില്‍ നിന്ന് തന്നെ ഹാള്‍മാര്‍ക്കിംഗിന് വിധേയമാക്കുകയും ഇ-ഗവേണന്‍സ്, ട്രാക്കിംഗ് സംവിധാനങ്ങള്‍ വഴി ഇത് ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയ്യാറായാല്‍ എല്ലാ ആഭരണങ്ങള്‍ക്കും പരിശുദ്ധി ഉറപ്പാക്കാന്‍ കഴിയും. ഭാവിയില്‍ ആറക്ക ഹാള്‍മാര്‍ക്കിംഗ് യുണീക്ക് ഐഡി വരുന്നതോടെ ഇതുപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് സംബന്ധിച്ച എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് സ്വര്‍ണ്ണ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പരിശുദ്ധിയുള്ള സ്വര്‍ണ്ണം നല്‍കി ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാനും അതിലൂടെ ബിസിനസ് വര്‍ധിപ്പിക്കാനും കഴിയും. സര്‍ക്കാര്‍ തീരുമാനത്തെ മുഴുവന്‍ സ്വര്‍ണ്ണ വ്യാപാരികളും പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്.