Connect with us

National

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ച് കൊന്നു; യുവാവ് അറസ്റ്റില്‍

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡില്‍ പതിനാറുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ണ് ചൂഴ്‌ന്നെടുത്ത്, ക്രൂരമായി മര്‍ദ്ദിച്ച് , മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ജാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ ലാലിമതി വനത്തില്‍ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്. പാംകി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബുദ്ധബാര്‍ ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ ആദ്യത്തെയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ക്രൂരമായ മര്‍ദ്ദനത്തിന് പുറകേ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാര്‍ ധനുക് എന്ന് 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് സഹായികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്

ജൂണ്‍ ഏഴാം തിയതി രാവിലെ പത്ത് മണിയോടെ വീട്ടില്‍നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് പ്രദേശവാസികള്‍ വനത്തില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണി ഉപയോഗിച്ച് മരത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ ആയിരുന്നു. മൃഗീയമായി കുട്ടിയെ അക്രമികള്‍ മര്‍ദ്ദിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ 23കാരനുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തതായും ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുമായി കുടുംബം കഴിഞ്ഞ ദിവസം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബം തള്ളി.

Latest