Connect with us

Kerala

ബി ജെ പിയോട് മൃദുസമീപനമെന്ന ദുഷ്‌പ്പേര് തിരിച്ചടിയായി: കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം |  ബി ജെ പിയോട് മൃദുസമീപനം കാണിക്കുന്നുവെന്ന ദുഷ്‌പ്പേര് കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായെന്ന് കെ മുരളീധരന്‍ എം പി. സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായങ്ങളും സമരങ്ങളും ഒതുങ്ങി. കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്ന പ്രചാരണം ദോഷം ചെയ്തു. ഇതാണ് ന്യൂനപക്ഷങ്ങളെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തുടര്‍ച്ചയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായിട്ടേയുള്ളൂ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്‌സീനേഷന്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തില്‍ ബി ജെ പിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം.

കോണ്‍ഗ്രസിന്റെ ബി ജെ പിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടത്. പിണറായി ഈ അവസരം മുതലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി ജെ പിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സി പി എം വാങ്ങി. കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്.

കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest