Connect with us

National

ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍; സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. കൊവിഡ് വാക്‌സീന്‍ നയം മാറ്റിയതിന്റെ ഭാഗമായാണിത്. വാക്‌സീന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ പ്രധാന മന്ത്രി അറിയിച്ചു. സംസ്ഥാന താത്പര്യം പരിഗണിച്ചാണ് വാക്‌സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്. വാക്സീന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സീന്‍ കേന്ദ്രം വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണം വാങ്ങി വാക്സീന്‍ നല്‍കുന്നത് തുടരാം. രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം ദീപാവലി വരെ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനവും പ്രധാന മന്ത്രി നടത്തി.

തദ്ദേശ വാക്‌സീന്‍ നിര്‍മിക്കാന്‍ സാധിച്ചത് ഗുണകരമായി. വാക്‌സീനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല. രാജ്യത്ത് ഇപ്പോള്‍ ഏഴ് കമ്പനികള്‍ വാക്‌സീന്‍ ഉത്പാദിപ്പിക്കുന്നു. മൂന്ന് വാക്‌സീനുകള്‍ കൂടി ഉടന്‍ വരും. പരീക്ഷണം തുടരുകയാണ്. കൂടുതല്‍ വിദേശ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു. മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സീന്റെ പരീക്ഷണവും നടക്കുന്നു. വാക്‌സീന്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കി.

കൊവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടം തുടരുകയാണെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടു. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്. ഇതിനെ നേരിടാന്‍ ആരോഗ്യ രംഗത്ത് പുതിയ സൗകര്യങ്ങളൊരുക്കി. ഇന്ത്യ ഒന്നിച്ചു പോരാടി. ഓക്‌സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തു. ഓക്‌സിജന്‍ ക്ഷാമത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. ഇത്ര വലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. നല്ല ഉദ്ദേശശുദ്ധിയും ആത്മവിശ്വാസവും ഉള്ളതുകൊണ്ട് അത് സാധ്യമായെന്നും പ്രധാന മന്ത്രി പറഞ്ഞു.